അതിതീവ്ര മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജനങ്ങളും സർക്കാറും അതിജാഗ്രത പാലിക്കാനും തയാറെടുപ്പ് നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
എട്ടിന് ഇടുക്കി, പാലക്കാട് ജില്ലകളിലും ഒമ്പതിന് മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്്. രണ്ടുദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലെ ദുരന്തസാധ്യത മേഖലകളിലുള്ളവരെ മുൻകരുതലിെൻറ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പകൽ തന്നെ നിർബന്ധപൂർവം ആളുകളെ മാറ്റണം.
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം. വൈകീട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ രാത്രി ഗതാഗതം നിരോധിക്കും. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒാറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. പശ്ചിമഘട്ടത്തിൽ അതിതീവ്രമഴ പെയ്യുന്ന സാഹചര്യം മറ്റ് ജില്ലകളെയും ബാധിക്കുമെന്നതിനാൽ വടക്കൻ-മധ്യ കേരളത്തിലാകെ ജാഗ്രത പുലർത്താനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

