ഒടുവിൽ, എസ്.ബി.െഎക്കെതിരെ ആർ.ബി.െഎ ജീവനക്കാരും
text_fieldsതൃശൂർ: സേവന നിരക്കും മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയും ഇൗടാക്കി ഇടപാടുകാരെ വലക്കുന്ന സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്കെതിരെ റിസർവ് ബാങ്ക് ജീവനക്കാർ രംഗത്ത്. കാര്യമായ എതിർപ്പ് നേരിടാതെയും ദുർബലമായ പ്രതിരോധം അവഗണിച്ചും പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോയ എസ്.ബി.െഎക്ക് കനത്ത തിരിച്ചടിയാണ് ഒാൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷെൻറ നീക്കം. വിഷയത്തിൽ റിസർവ് ബാങ്കിനുള്ള വിവേചനാധികാരം ഉപയോഗിച്ച് ഗവർണർ ഇടപെടണമെന്നാണ് അസോസിയേഷെൻറ ആവശ്യം.
1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ സെക്ഷൻ 35എ പ്രകാരം നിക്ഷേപകരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഒരു ബാങ്കിങ് സ്ഥാപനം ചെയ്യുന്ന കാര്യങ്ങൾ തടയാൻ റിസർവ് ബാങ്കിന് അധികാരമുണ്ടെന്ന് ഗവർണർ ഉർജിത് പേട്ടലിന് നൽകിയ കത്തിൽ അസോസിയേഷൻ ഒാർമിപ്പിച്ചു. മിനിമം ബാലൻസ് ഇല്ലാത്തതിെൻറ പേരിൽ ഏപ്രിൽ മുതൽ ജൂൺ വരെ മാസങ്ങളിൽ നിക്ഷേപകരിൽനിന്ന് എസ്.ബി.െഎ ഇൗടാക്കിയ 235 കോടി പിഴത്തുക സാധാരണക്കാരായ നിക്ഷേപകരെ പിഴിഞ്ഞുണ്ടാക്കിയ ലാഭമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 24,000 ശാഖകളിലായി എസ്.ബി.െഎക്ക് 40 കോടി ഇടപാടുകാരുണ്ട്. അതിൽ 31 കോടിയും സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവരാണ്. അവർക്കുവേണ്ടി ആർ.ബി.െഎ ഉണർന്നുപ്രവർത്തിക്കണമെന്നാണ് അസോസിയേഷെൻറ ആവശ്യം.
ചെറിയ തുക പെൻഷൻ വാങ്ങുന്നവരും പഠനാനുബന്ധ ആനുകൂല്യങ്ങൾക്കായി ബാങ്ക് അക്കൗണ്ടുള്ള വിദ്യാർഥികളും സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇവർക്കൊന്നും ബാങ്ക് നിഷ്കർഷിക്കുന്ന മിനിമം ബാലൻസ് വ്യവസ്ഥ പാലിക്കാനാകില്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ തുകയിൽ ഏറ്റക്കുറച്ചിലോടെ എസ്.ബി.െഎ സേവന നിരക്കും പിഴയും വാങ്ങുന്നുണ്ട്. റിസർവ് ബാങ്കിന് ഇത്തരം നടപടികളിൽ ഇടപെടാനാകില്ലെന്ന ധാരണയാണ് പൊതുജനങ്ങൾക്കുള്ളത്. എസ്.ബി.െഎയുടെ വഴി പിന്തുടർന്ന് മറ്റു ചില ബാങ്കുകളും ഇടപാടുകാരെ ചൂഷണം ചെയ്യുന്നുണ്ട്. അത് തടയാൻ റിസർവ് ബാങ്ക് ഇടപെടണമെന്ന് അസോസിയേഷൻ ഗവർണറോട് ആവശ്യപ്പെട്ടു.
അതിനിടെ, എസ്.ബി.ടി സ്ഥാപന ദിനമായിരുന്ന ചൊവ്വാഴ്ച ബാങ്കിനെ അനുസ്മരിച്ച് മുൻ ജീവനക്കാർ ലഘുലേഖ വിതരണം ചെയ്തു. ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത എസ്.ബി.െഎ എംപ്ലോയീസ് അസോസിയേഷനിലെ മുൻ എസ്.ബി.ടി ജീവനക്കാരാണ് ‘ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ’ എന്ന പേരിൽ കുറിപ്പ് വിതരണം ചെയ്തത്. കുറിപ്പിൽ ‘എസ്.ബി.ടി എന്ന വികാരം നിലനിൽക്കണം’ എന്ന് ആഹ്വാനം ചെയ്യുന്നു. ‘ബാങ്കുകൾ ബിസിനസ് മാത്രമല്ല, സേവനവുമാണെന്ന വികാരവും സംസ്കാരവും പുലരണം. സാധാരണക്കാരായ ഇടപാടുകാരുടെ താൽപര്യം എല്ലാറ്റിനും മുകളിൽ സംരക്ഷിക്കപ്പെടണം. ആ കാലം വീണ്ടെടുക്കണം’ -കുറിപ്പിൽ ആവശ്യപ്പെട്ടു.അതിനിടെ, യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസിെൻറ നേതൃത്വത്തിൽ ഒരു ലക്ഷം ബാങ്ക് ജീവനക്കാർ വെള്ളിയാഴ്ച പാർലമെൻറിലേക്ക് മാർച്ച് ചെയ്യും. ബാങ്കുകളിലെ ജനവിരുദ്ധ പരിഷ്കാരങ്ങൾക്കും ബാങ്ക് ലയനങ്ങൾക്കും എതിരെയാണ് മാർച്ച്. തുടർന്ന് പ്രധാനമന്ത്രിക്ക് നിേവദനവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.