തിരുവനന്തപുരം: ഇ-പോസ് മെഷീനിൽ കോമ്പോ വിതരണം ഏർപ്പെടുത്തിയതിലുള്ള സാങ്കേതിക തകരാറിനെതുടർന്ന് തിങ്കളാഴ്ച റേഷൻ വിതരണം സ്തംഭിച്ചു. റേഷനും സൗജന്യ ഭക്ഷ്യക്കിറ്റും വാങ്ങാനെത്തിയ ആയിരങ്ങൾ നിരാശയോടെ മടങ്ങി. മേയിലെ റേഷൻ വിഹിതം ഇ-പോസ് വഴിയല്ലാതെ വിതരണം െചയ്യരുതെന്ന് കേന്ദ്രസർക്കാർ നിർദേശമുള്ളതിനാൽ മാന്വൽ വിതരണവും നടന്നില്ല. ഇതോടെ പലയിടത്തും കാർഡുടമകളും വ്യാപാരികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്ന് മെഷീൻ പ്രവൃത്തിക്കാത്ത കടകളെല്ലാം അടച്ചിടാൻ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകി.
നാല് കാർഡുകാർക്കുമുള്ള റേഷൻ മണ്ണെണ്ണ വിതരണവും നീല കാർഡുകാർക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റും മഞ്ഞ, പിങ്ക് കാർഡുകാർക്കുള്ള കേന്ദ്ര സർക്കാറിെൻറ കടല/ ചെറുപയർ വിതരണവും ഒരുമിച്ച് നടക്കുന്നതാണ് സർവർ തകരാറിന് കാരണമെന്ന് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ ആരോപിച്ചു. തീയതി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സംഘടന ഭക്ഷ്യമന്ത്രിക്ക് കത്ത് നൽകി.
അതേസമയം, 30 രൂപയായിരുന്ന ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം 16 മുതൽ 18 രൂപക്ക് വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് ഡയറക്ടർ വ്യാപാരികൾക്ക് നിർദേശം നൽകി. വൈദ്യുതിയുള്ള കാർഡുകാർക്ക് അര ലിറ്ററും വൈദ്യുതിയില്ലാത്ത കാർഡുകാർക്ക് നാല് ലിറ്ററുമാണ് ലഭിക്കുക. വ്യാപാരികൾ 30 രൂപക്ക് വാങ്ങിയ മണ്ണെണ്ണ മേയ് 15നുള്ളിൽ വിതരണം ചെയ്തുതീർക്കണമെന്നും നിർദേശമുണ്ട്.