മരിച്ചയാളുടെ റേഷൻവിഹിതം മറിച്ചുവിറ്റു; കടയുടെ ലൈസൻസ് റദ്ദാക്കി
text_fieldsകഴക്കൂട്ടം: മരിച്ചയാളുടെ റേഷൻവിഹിതം തിരിമറി നടത്തിയെന്ന പരാതിയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുടെ കടയുടെ ലൈസൻസ് റദ്ദാക്കി. തിരുവനന്തപുരം അണ്ടൂർക്കോണം പറമ്പിൽപാലത്തെ ഡി. അംബുജാക്ഷൻ നായരുടെ 151ാം നമ്പർ റേഷൻകടയാണ് താലൂക്ക് സപ്ലെ ഓഫിസർ പൂട്ടിയത്.
ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ജില്ല സെപ്ലെ ഓഫിസർ സിവിൽ സെപ്ലെസ് ഡയറക്ടർക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡയറക്ടറുടെ നിർദേശപ്രകാരമാണ് കടയുടെ ലൈസൻസ് റദ്ദാക്കിയത്.
പൊതുവിതരണകേന്ദ്രത്തിെൻറ ലൈസൻസ് സസ്പെൻഡ് ചെയ്തതിനാൽ റേഷനിങ് ഇൻസ്പെക്ടർമാർ കടയിലെത്തി അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും അണ്ടൂർക്കോണത്തെ മറ്റ് കടകളിലേക്ക് മാറ്റി. ഇവിടത്തെ കാർഡുടമകൾക്ക് തൊട്ടടുത്ത കടകളിൽനിന്ന് റേഷൻസാധനങ്ങൾ വാങ്ങാനുള്ള സൗകര്യമൊരുക്കിയതായി താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. റേഷനിങ് ഓഫിസർമാരായ ബിജു, സിമി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.