റേഷൻ കടകളിൽ ഇ-പോസ് യന്ത്രം: സർക്കാർ മുടന്തുന്നു
text_fieldsതൃശൂർ: കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച റേഷൻ കടകളിലെ പോയൻറ് ഒാഫ് സെയിൽ യന്ത്രങ്ങൾ ( ഇ-പോസ് മെഷിൻ) ഇനിയും സ്ഥാപിച്ചു തുടങ്ങിയില്ല. ഭക്ഷ്യഭദ്രത നിയമത്തിലെ സുപ്രധാന തീരുമാനമായ ഇവ സ്ഥാപിക്കുന്നതോടെ റേഷൻവസ്തുക്കൾ കരിഞ്ചന്തയിലേക്ക് ഒഴുക്കുന്നത് തടയാൻ ഒരുപരിധിവരെ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ അഞ്ചുതവണ സമയം നീട്ടിയിട്ടും നടപടികൾ ഇഴയുകയാണ്.
ഡിസംബർ അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലെ 60 റേഷൻകടകളിൽ സ്ഥാപിക്കുമെന്നായിരുന്നു അവസാനത്തെ അറിയിപ്പ്. മറ്റു റേഷൻകടകളിൽ ജനുവരി ആദ്യം തുടങ്ങി ഫെബ്രുവരി 28ന് അവസാനിക്കുന്ന വിധം സ്ഥാപിക്കുന്നതിന് സമയക്രമവും നൽകി. എന്നാൽ ഇതുവരെ പ്രാഥമിക നടപടി പൂർത്തിയായിട്ടില്ല. ഇ-പോസ് യന്ത്രം ലഭ്യമാക്കാൻ കരാർ നേടിയ കമ്പനി ഇതുവരെ വിതരണം ചെയ്തിട്ടില്ലത്രെ. കൂടാതെ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങൾ വകുപ്പ് ചെയ്തിട്ടുമില്ല.
സംസ്ഥാനത്ത് പതിനാലായിരത്തഞ്ഞൂറോളം റേഷൻകടകളുണ്ട്. ഇവയുടെ ഉടമകൾക്കും ജീവനക്കാർക്കും ഇത് ഉപയോഗിക്കാൻ പരിശീലനം നൽകേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള നടപടികൾ പൊതുവിതരണ വകുപ്പ് ഇനിയും തുടങ്ങിയിട്ടില്ല. താലൂക്ക് സപ്ലൈ ജീവനക്കാർക്കും പരിശീലനം നൽകണം. കഴിഞ്ഞ ആഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നെങ്കിലും പരിശീലനം നൽകിയിട്ടില്ല. യന്ത്രത്തിൽ സ്റ്റോക്ക് പരിശോധന അടക്കം കൃത്യമായ പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടത്. കാർഡ് ഉടമകളെ ഇവയുടെ ഉപയോഗവും ഗുണവും സംബന്ധിച്ച് ബോധവത്കരിക്കേണ്ടതുമുണ്ട്. ഇതിനും മാസങ്ങൾ വേണ്ടിവരും.
ഇതൊക്കെയാണെങ്കിലും ഇ-പോസ് യന്ത്രം വരുന്നതോടെ റേഷൻ വസ്തുക്കളുടെ ദുർവിനിയോഗം പൂർണമായി തടയാൻ കഴിഞ്ഞേക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഷിൻ കൊണ്ടുനടക്കാനാവുന്നതിനാൽ കാർഡ് ഉടമയുടെ വീട്ടിൽ എത്തി ബയോമെട്രിക് രേഖ തരപ്പെടുത്താം. അതുകൊണ്ടുതന്നെ എഫ്.സി.െഎ മുതൽ റേഷൻകട വരെ വിതരണസംവിധാനം കമ്പ്യൂട്ടർവത്കരിക്കുന്ന പ്രവർത്തനം ഒപ്പം നടക്കണം. എന്നാൽ ഇത് സംബന്ധിച്ച് വകുപ്പ് മൗനം പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.