മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്രത്തിന്റെ കൊള്ളയടി തുടരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്രത്തിെൻറ കൊള്ളയടി തുടരുന്നു. 11 വർഷത്തിനിടയിൽ 1,69,986 കിലോ ലിറ്റർ മണ്ണെണ്ണയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ തോട്ടം, മത്സ്യത്തൊഴിലാളികൾ കൊള്ളവിലയ്ക്ക് കരിഞ്ചന്തയിൽനിന്ന് മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയാണ്. 2009-10 സാമ്പത്തികവർഷത്തിൽ 2,16,330 കി.ലിറ്റർ മണ്ണെണ്ണയാണ് കേന്ദ്രം കേരളത്തിന് നൽകിയിരുന്നതെങ്കിൽ 2019-20 ആയപ്പോഴേക്കും ഇത് 46,344 കി. ലിറ്ററായി കുറഞ്ഞു.
ഒാരോ സാമ്പത്തികവർഷവും നാല് ഘട്ടങ്ങളിലായാണ് സംസ്ഥാനത്തിന് കേന്ദ്രം മണ്ണെണ്ണ അനുവദിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ട് ഘട്ടങ്ങളിൽ 13,908 കി.ലിറ്ററാണ് കേന്ദ്രത്തിൽനിന്ന് ലഭിച്ചത്. മൂന്നും നാലും ഘട്ടങ്ങളിൽ കിട്ടിയതാകട്ടെ 9264 കി.ലിറ്ററും. ഇതോടെ വൈദ്യുതീകരിക്കാത്ത വീടുകളിൽപോലും ആവശ്യത്തിന് മണ്ണെണ്ണ നൽകാൻ കഴിയാത്ത സ്ഥിതിയായി.
സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്ന കേരളത്തിന് മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. പാചകവാതക കണക്ഷനുകളുടെ കാര്യത്തിലും കേരളം മുൻപന്തിയിലാണ്. അതിനാൽ പാചകവാതകത്തിനും മണ്ണെണ്ണക്കും ഒരുപോലെ സബ്സിഡി അനുവദിക്കാൻ കഴിയില്ലെന്നും മണ്ണെണ്ണ സബ്സിഡിയിലൂടെ പ്രതിവർഷം 111 കോടിയുടെ അധിക ബാധ്യതയുണ്ടാകുന്നതായും കേന്ദ്ര ഭക്ഷ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
തോട്ടം മേഖലയിലടക്കം വൈദ്യുതിയില്ലാത്ത 46,000ത്തോളം കുടുംബങ്ങൾ കേരളത്തിലുണ്ടെന്നും ഇവർ മണ്ണെണ്ണയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിച്ചെങ്കിലും പിന്തിരിയാൻ കേന്ദ്രം തയാറായിട്ടില്ല. കേന്ദ്രം നൽകുന്ന മണ്ണെണ്ണയിൽ നിന്നാണ് മത്സ്യബന്ധനയാനങ്ങൾക്കുള്ള മണ്ണെണ്ണ നൽകുന്നത്. എന്നാൽ, മത്സ്യബന്ധന, കാർഷികാവശ്യങ്ങൾക്ക് മണ്ണെണ്ണ നൽകാനാവില്ലെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇതേതുടർന്ന് ലഭിക്കുന്ന മണ്ണെണ്ണയില്നിന്ന് ഒരു വിഹിതം മത്സ്യഫെഡിനായി സിവില് സൈപ്ലസ് കോര്പറേഷൻ മാറ്റിവെക്കുകയായിരുന്നു പതിവ്. എന്നാൽ, വിഹിതം വീണ്ടും വെട്ടിക്കുറച്ചതോടെ മത്സ്യഫെഡിന് നൽകുന്ന മണ്ണെണ്ണയിലും സർക്കാറിന് കുറവ് വരുത്തേണ്ടിവരും. ഇതും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തിരിച്ചടിയാകും.
വെള്ളക്കാർഡുകാർക്ക് ഇന്നുമുതൽ മണ്ണെണ്ണ
പൊതുവിഭാഗം നോൺ സബ്സിഡി (വെള്ള) കാർഡുകാർക്ക് ക്രിസ്മസിന് മണ്ണെണ്ണ അനുവദിച്ചു. കേന്ദ്രത്തിൽനിന്ന് വാങ്ങിയ സബ്സിഡി രഹിത മണ്ണെണ്ണയാണ് ഇന്നുമുതൽ വെള്ളക്കാർഡുകാർക്കായി റേഷൻകടകളിലെത്തുക. വൈദ്യുതിയുള്ള കാർഡിന് അരലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് നാല് ലിറ്ററും ലഭിക്കും. കഴിഞ്ഞ മാസം 39 രൂപയായിരുന്ന മണ്ണെണ്ണ അഞ്ച് രൂപ വർധിപ്പിച്ച് 44 രൂപക്കാണ് വിതരണം ചെയ്യുക.
സബ്സിഡി മണ്ണെണ്ണയുടെ വിലയും 39 രൂപയിൽനിന്ന് 40 രൂപയായി വർധിപ്പിച്ചിരുന്നു. മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ സെപ്റ്റംബറിലടക്കം വെള്ളക്കാർഡുകാർക്ക് മണ്ണെണ്ണ ലഭിച്ചിരുന്നില്ല. ക്രിസ്മസ് കാലത്ത് വെള്ളക്കാർഡുകാർക്ക് മണ്ണെണ്ണ അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൽനിന്ന് ലഭിച്ച 1248 കിലോ ലിറ്റർ സബ്സിഡി രഹിത മണ്ണെണ്ണ വിതരണത്തിനായി ഭക്ഷ്യവകുപ്പ് എത്തിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.