റേഷൻ വിതരണം: ഇ-പോസിൽ കുടുങ്ങി സർക്കാർ
text_fieldsതിരുവനന്തപുരം: ഇ-പോസ് സർവറിന്റെ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചിട്ടും പ്രശ്നത്തിന് കൃത്യമായ പരിഹാരം കാണാനാകാതെ സംസ്ഥാന സർക്കാറും ഭക്ഷ്യവകുപ്പും ഇരുട്ടിൽ തപ്പുന്നു. കേരളത്തിൽ ഭക്ഷഭദ്രത നിയമം നടപ്പായ 2016 നവംബർ ഒന്നുമുതൽ മാസാവസാനങ്ങളിലടക്കം സർവർ പണിമുടക്ക് പതിവാണെങ്കിലും ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണാൻ നാളിതുവരെ പിണറായി സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല.
പദ്ധതി നടപ്പിലാക്കിയപ്പോൾ ഐ.ടി സെല്ലിന്റെ സർവറിലായിരുന്നു ഇ-പോസ് മെഷീൻ പ്രവർത്തിച്ചത്. എന്നാൽ, റേഷൻ വിതരണം പലഘട്ടങ്ങളിലും മുടങ്ങിയതോടെ അഞ്ച് കോടി മുതൽമുടക്കിൽ പുതിയൊരു സർവർ ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഭക്ഷ്യവകുപ്പ് വാങ്ങി. എന്നിട്ടും വിതരണം സുഗമമാക്കാൻ ഭക്ഷ്യവകുപ്പിനായില്ല. മുൻ ഭക്ഷ്യമന്ത്രി പി. തിലോത്തമനും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ഹൈദരാബാദിലെത്തി നാഷനൽ ഇൻഫോർമാറ്റിക് സെന്ററിലെ (എൻ.ഐ.സി) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മാറ്റമുണ്ടായില്ല.
വിതരണം തടസ്സപ്പെടുന്നതിന് കാരണം സർവറിന്റെ സാങ്കേതിക തകരാറല്ലെന്നും ഒരുവിഭാഗം റേഷൻ വ്യാപാരികൾ മനഃപൂർവം ഉണ്ടാക്കുന്നതെന്നുമായിരുന്നു ഒരുഘട്ടത്തിൽ നിയമസഭയിൽ മന്ത്രി ജി.ആർ. അനിൽ അറിയിച്ചത്. മന്ത്രിയുടെ മറുപടിക്കെതിരെ ഭരണാനുകൂല റേഷൻ വ്യാപാരി സംഘടനകൾ അടക്കം രംഗത്തെത്തി.. മാസാവസാനം ജനങ്ങൾ കൂട്ടത്തോടെ റേഷൻ വാങ്ങാനെത്തുന്നതാണ് പ്രശ്നമെന്നായിരുന്നു മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വിശദീകരണം.
ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത്ത് വർധിപ്പിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നായിരുന്നു എൻ.ഐ.സിയുടെ കണ്ടെത്തൽ. മാർച്ച് 20 മുതൽ 100 എം.ബി.പി.എസിലേക്ക് ഉയർത്തണമെന്ന് ഭക്ഷ്യമന്ത്രി ബി.എസ്.എൻ.എല്ലിനോട് നിർദേശിച്ചിരുന്നു.ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം ഹൈദരാബാദിലെ ആധാർ സർവറുമായി ബന്ധപ്പെട്ട് ഡാറ്റാ മൈഗ്രേഷനാണെന്നാണ് എൻ.ഐ.സിയുടെ പുതിയ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.