വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു. ഞായറാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണ് ചുമതല ഏറ്റെടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ആയിരുന്ന രത്തൻ ഖേൽക്കറിന്‍റെ നിയമനത്തിനെതിരെ സി.പി.എം ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
സി.ഇ.ഒയെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്‌മരണപോലെ ഇത്തരം നിയമനം കേരളത്തില്‍ ഉണ്ടായിട്ടില്ല. യു.ഡി.എഫിന് വേണ്ടി കമീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പലതും സ്വീകരിച്ചെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായതെന്നും ആരോപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍റെ സീലിന് പകരം ബി.ജെ.പി സീല്‍ വന്നത് നേരത്തെ വിവാദമായിരുന്നു.
നേരത്തെ, പശ്ചിമ ബംഗാളില്‍ സമാന രീതിയില്‍ നിയമനം നടന്നപ്പോള്‍ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വിഷയത്തിൽ രാഹുൽ നയം വ്യക്തമാക്കണമെന്നും സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

