പേടിപ്പിച്ച് വീണ്ടും എലിപ്പനി; ഈ മാസം ഏഴു കേസ്, ഒരു മരണം
text_fieldsപ്രതീകാത്മക ചിത്രം
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കമുള്ള സാംക്രമിക രോഗങ്ങളും ജില്ലയിൽ വ്യാപിക്കുന്നുണ്ട്. ഈ മാസം ജില്ലയിൽ 10 പേർക്ക് ഡെങ്കിപ്പനിയും ആറു പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചതായാണ് റിപ്പോർട്ട്
കോട്ടയം: മഴ നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കം സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചിരുന്നു. എസ്.എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി. ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്യാം.
ഈ മാസം മാത്രം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് ഏഴ് എലിപ്പനി കേസാണ്. മൂന്നു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഈ വർഷം 168 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കമുള്ള സാംക്രമിക രോഗങ്ങളും ജില്ലയിൽ വ്യാപിക്കുന്നുണ്ട്. ഈ മാസം ജില്ലയിൽ 10 പേർക്ക് ഡെങ്കിപ്പനിയും ആറു പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചതായാണ് റിപ്പോർട്ട്. എലിപ്പനി അപകട സാധ്യത ഏറെയുള്ള ജന്തുജന്യ രോഗമായതിനാൽ അതി ജാഗ്രത വേണ്ടതുണ്ട്.
തലവേദനയോടു കൂടിയ പനിയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം. രോഗാവസ്ഥ അനുസരിച്ച് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നു. ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടിക്കൊണ്ടുപോയവരാണ് രോഗബാധിതരിൽ കൂടുതലും. പ്രായഭേദമന്യേ ആർക്കും എലിപ്പനി ബാധിക്കാം. ലക്ഷണം കാണുന്ന സമയത്തു തന്നെ ചികിത്സ തേടിയില്ലെങ്കിൽ അപകടമാണ്. സംസ്ഥാനത്ത് ഈ മാസം മാത്രം ഏഴു പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എലി ആയിരിക്കണമെന്നില്ല എപ്പോഴും രോഗമുണ്ടാക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം, നനഞ്ഞ മണ്ണ്, അഴുക്കുചാലുകൾ, മലിന സ്ഥലങ്ങൾ എന്നിങ്ങനെ എവിടെയും മൃഗങ്ങളുടെ വിസർജ്യങ്ങൾ ഉണ്ടാകം. അതിൽ ചെരിപ്പിടാതെ നടക്കുന്നതും മറ്റും രോഗം ക്ഷണിച്ച് വരുത്തും.
മുൻകരുതൽ അനിവാര്യം
- വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിക്കുക
- വീടുകളിൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുക. കൊതുകിന്റെയും മറ്റും ഉറവിടങ്ങൾ നശിപ്പിക്കുക
- കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുക
- ശരിയായ ബൂട്ടുകളും കൈയുറകളും മാസ്കുമില്ലാതെ ശുചീകരണ പ്രവൃത്തി നടത്താതിരിക്കുക
- ശുചീകരണ ശേഷം കൈകളും അവയവങ്ങളും സോപ്പിട്ട് നന്നായി കഴുകുക.
- വീട്ടിൽ കഴിച്ച് ബാക്കിയുള്ള ഭക്ഷണം തുറന്നിടാതിരിക്കുക
- പനി പകരുമെന്നതിനാൽ ഇടപഴകുമ്പോൾ ജാഗ്രത പുലർത്തുക.
- ഭക്ഷണം പാകം ചെയ്യുവാനും കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക
- തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തയാറാക്കിയ ഐസ് മാത്രം പാനീയങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുക
- മണ്ണുമായും മാലിന്യങ്ങളുമായും സമ്പർക്കമുണ്ടാകുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആരോഗ്യകേന്ദ്രത്തിൽനിന്ന് സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ, ആരോഗ്യപ്രവർത്തകർ പറയുന്ന അളവിലും രീതിയിലും കഴിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

