എലിപ്പനി: 11 മരണം കൂടി; മുഴുവൻ ജില്ലകളിലും അതിജാഗ്രത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടരുന്നു. പ്രളയത്തിനുശേഷം വിവിധ ജില്ലകളിൽ എലിപ്പനി മരണവും രോഗബാധിതരുടെ എണ്ണവും കൂടി. ഞായറാഴ്ച മാത്രം 11 മരണം കൂടി സ്ഥിരീകരിച്ചു. ഇൗ സാഹചര്യത്തിൽ ഒമ്പതു ജില്ലകളിൽ കൂടി ആരോഗ്യവകുപ്പ് അതിജാഗ്രത പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും അതിജാഗ്രതയിലായി.
ആഗസ്റ്റ് 20 മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയിരിക്കുകയാണ്. ആരോഗ്യവകുപ്പ് ഞായറാഴ്ച സ്ഥിരീകരിച്ച 11 മരണങ്ങളിൽ രണ്ടുപേർ ആഗസ്റ്റ് 28, 30 തീയതികളിലാണ് മരിച്ചത്. കോഴിക്കോട്ട് നാലുപേരും മലപ്പുറത്ത് രണ്ടും തിരുവനന്തപുരം, പാലക്കാട് ,തൃശൂർ,എറണാകുളം, മലപ്പുറം ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചത്. സംസ്ഥാനത്താകെ നൂറു കണക്കിനാളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് നേരേത്ത അതിജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു ദിവസത്തിനകം രോഗം നിയന്ത്രണവിധേയമാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
എലിപ്പനി കൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കൻപോക്സ് തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് ഇൗ വർഷത്തെ ആദ്യ എച്ച് 1 എൻ 1 മരണവും റിപ്പോർട്ട് ചെയ്തു.
കോഴിക്കോട് വടകര കുട്ടോത്ത് ഓലയാട്ട് താഴെക്കുനിയിൽ ഉജേഷ് (38), കാരശ്ശേരി കാരമൂല ചേലപ്പുറത്ത് പരേതനായ ഹുസൈെൻറ മകൻ സലിംഷാ (44), കണ്ണാടിക്കൽ നെച്ചൻകുഴിയിൽ സുമേഷ് (45), കല്ലായി മാളികപറമ്പ് അശ്വനി വീട്ടിൽ കെ. രവി (59) , മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പ്രമീള (42), തൃപ്രങ്ങോട് സ്വദേശി ശ്രീദേവി (44), പാലക്കാട് മുണ്ടൂർ സ്വദേശി പ്രകാശൻ (43), തൃത്താല സ്വദേശി കോയക്കുട്ടി (60), തിരുവനന്തപുരം പൂജപ്പുര സ്വദേശി അയ്യപ്പൻ ചെട്ടിയാർ (67), എറണാകുളം പെരുമ്പാവൂർ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി (51),തൃശൂർ കിഴക്കേ കോടാലി കോപ്ലിപ്പാടം പീണിക്ക വീട്ടില്‍ ഭാസ്കരെൻറ മകന്‍ സുരേഷ് (42)എന്നിവരാണ് മരിച്ചത്. പനിബാധിച്ച് എറണാകുളം ആലുവ സ്വദേശി രാജ (48), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സന്തോഷ് (42) എന്നിവരും മരിച്ചു.
കോഴിക്കോട് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. ജില്ലയിൽ ആഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ രണ്ടുവരെ 187 പേർക്കാണ് എലിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. 84പേർക്ക് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 142 പേർ ചികിത്സയിലുണ്ട്.
പത്തനംതിട്ടയിൽ നാലുപേർക്കും കോട്ടയത്ത് മൂന്നുപേർക്കും ആലപ്പുഴയിലും തൃശൂരിലും കാസർകോട്ടും രണ്ടുപേർക്കുവീതവും പാലക്കാട്ട് ഒരാൾക്കും കോഴിക്കോട്ട് 26 പേർക്കുമാണ് ഞായറാഴ്ച എലിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്ത് 26 പേർക്കാണ് എലിപ്പനി സംശയിക്കുന്നത്.
മലിനജലവുമായി സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധമരുന്നായ ‘ഡോക്‌സി സൈക്ലിൻ’ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് നിർേദശം നൽകി. അതിജാഗ്രത പുലർത്തിയില്ലെങ്കിൽ മരണനിരക്ക് ഉയരും. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോക്കോളും പുറത്തിറക്കി. സന്നദ്ധ പ്രവർത്തകർക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർവഴി പ്രതിരോധഗുളിക വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.