ഓർമകളിൽ നിറഞ്ഞ് റസാഖ് കോട്ടക്കൽ
text_fieldsകോഴിക്കോട്: ഫോട്ടോഗ്രഫിയുടെ ഭാഷക്കുമതീതമായി കടന്നുപോവുന്നതാണ് റസാഖ് കോട്ടക്കലിെൻറ ചിത്രങ്ങളെന്ന് കൊൽക്കത്തയിലെ പ്രശസ്ത ഫോട്ടോഗ്രാഫർ സുവേന്ദു ചാറ്റർജി പറഞ്ഞു. റസാഖ് കോട്ടക്കലിെൻറ മൂന്നാം ചരമവാർഷികത്തിെൻറ ഭാഗമായി റസാഖ് കോട്ടക്കൽ ഫൗണ്ടേഷെൻറ കീഴിൽ ആർട്ട്ഗാലറിയിൽ നടന്ന അദ്ദേഹത്തിെൻറ ഫോട്ടോപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോട്ടോഗ്രഫി ഭാഷക്ക് വിവിധ മാനങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് റസാഖ്. ചരിത്രത്തിെൻറ ആഖ്യാനങ്ങളാണ് അദ്ദേഹത്തിെൻറ ചിത്രങ്ങൾ. രൂപത്തെയും ഉള്ളടക്കത്തെയും ഒരേസമയം മനോഹരമായി നിർമിക്കാനും അതുപോലെത്തന്നെ അപനിർമിക്കാനും റസാഖിന് കഴിഞ്ഞുവെന്നും സുവേന്ദു ചാറ്റർജി പറഞ്ഞു.
റസാഖ് കോട്ടക്കലിനെക്കുറിച്ച് ഡോ. ഉമർ തറമേൽ തയാറാക്കിയ രണ്ട് പുസ്തകങ്ങൾ ഫോട്ടോഗ്രാഫർ മധുരാജിന് കൈമാറി പോൾ കല്ലാനോട് പ്രകാശനം ചെയ്തു. ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. ഉമർ തറമേൽ, ജോഷി ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത ഫോട്ടോഗ്രാഫർ രഘുറായിയെക്കുറിച്ച് സുവേന്ദു ചാറ്റർജി തയാറാക്കിയ ഡോക്യുമെൻററിയുടെ ആദ്യപ്രദർശനവും നടന്നു. തിങ്കളാഴ്ച രാവിലെ 10ന് ടൗൺഹാളിൽ അനുസ്മരണ പരിപാടികളും റസാഖ് ഛായാഗ്രഹണം നിർവഹിച്ച ഡോക്യുമെൻററികളുടെ പ്രദർശനവും നടക്കും.
ജോഷി ജോസഫിെൻറ ഇമാജിനറി ലൈൻ, കെ. രാജഗോപാലിെൻറ ബ്ലൂ സൺ ഗ്രീൻ മൂൺ, എരിയാത്ത സൂര്യൻ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. വൈകീട്ട് നാലിന് പ്രമുഖ ഫോട്ടോഗ്രാഫർ അനുസ്മരണ പ്രഭാഷണം നടത്തും. ആറിന് നടക്കുന്ന അനുസ്മരണ സമ്മേളനം സുവേന്ദു ചാറ്റർജി ഉദ്ഘാടനം ചെയ്യും. അനുസ്മരണ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രഘുറായ് നയിക്കുന്ന ഫോട്ടോഗ്രഫി ശിൽപശാലയും നടക്കും. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാവും.
മറക്കാനാവാത്ത ഛായാഗ്രാഹകൻ പകർത്തിയെടുത്ത മറഞ്ഞുപോയ കാഴ്ചകൾ
കോഴിക്കോട്: സൈക്കിളിൽ വെച്ച കുട്ടയുമായി നടക്കുന്ന മീൻവിൽപനക്കാരൻ, കൊട്ടക്കയിലിൽ ഊറ്റിവെച്ച ചോറ്, വീട്ടിലെ ചടങ്ങിനായി ഒരുപാടു പെണ്ണുങ്ങളിരുന്ന് അമ്മിയിൽ അരച്ചെടുക്കുന്ന കാഴ്ച, അരി ചേറുകയും ഉരലിലിടിക്കുകയും ചെയ്യുന്ന അടുക്കളമുറ്റം, കാലിച്ചന്തയിലെ കലപില വർത്തമാനങ്ങൾ, പുഴയുടെ സമൃദ്ധിയിൽ നടത്തിയിരുന്ന തടിക്കച്ചവടം.
ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് കാഴ്ചകളുമായി റസാഖ് കോട്ടക്കലിെൻറ ഫോട്ടോപ്രദർശനം ആർട്ട്ഗാലറിയിൽ തുടങ്ങി. അദ്ദേഹത്തിെൻറ കാമറയിൽ പതിഞ്ഞ മൺമറഞ്ഞുപോയ ഒരു കാലഘട്ടത്തിെൻറ സംസ്കാരത്തെയും കാഴ്ചകളെയുമാണ് ‘ഒാർമയിൽ റസാഖ് കോട്ടക്കൽ’ എന്ന പ്രദർശനത്തിൽ കാണാനാവുക. ഒപ്പം അദ്ദേഹത്തിെൻറ കാമറയിലൂടെ മാത്രം വെളിച്ചംകണ്ട പ്രതിഭാധനരായ വ്യക്തികളുടെ അപൂർവചിത്രങ്ങളുമുണ്ട്. റസാഖ് കോട്ടക്കലിെൻറ മൂന്നാം ചരമവാർഷികത്തിെൻറ ഭാഗമായി റസാഖ് കോട്ടക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ചതാണ് ഫോട്ടോപ്രദർശനം. ഗ്രാമീണതയുടെ നിഷ്കളങ്കത അദ്ദേഹത്തിെൻറ ഓരോ ചിത്രങ്ങളിലും കാണാം.
ഇതിനനുയോജ്യമായ ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങൾ പഴമയുടെ സമ്പന്ന സംസ്കൃതിയിലേക്ക് കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടുപോവുകയാണ്. ഏറെ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് സങ്കേതത്തിലൂടെ പകർത്തിയതാണ്. ഒപ്പം ലൈറ്റ് ആൻഡ് ഷേഡിെൻറ സാധ്യതകൾ അദ്ദേഹം ഏറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.അടൂർ ഗോപാലകൃഷ്ണെൻറ ചലച്ചിത്രങ്ങളിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന റസാഖ് പകർത്തിയ അടൂരിെൻറ ഫോട്ടോകളിൽ മുപ്പതോളം എണ്ണം പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒപ്പം വൈക്കം മുഹമ്മദ് ബഷീറിെൻറയും കമല സുറയ്യയുടെയും ഒ.വി. വിജയെൻറയും എ. അയ്യപ്പെൻറയും ഗുരു നിത്യചൈതന്യ യതിയുടെയും നടൻ മമ്മൂട്ടിയുടെയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയുമെല്ലാം അപൂർവ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. 125 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
