റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല്, വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും
text_fieldsകൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. മാലയില്‍ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനു പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. നേരത്തേ വേട്ടയാടലും തിരിച്ചറിഞ്ഞിട്ടും അനധികൃതവസ്തു കൈവശം വെച്ചു എന്നതുമായ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് വനംവകുപ്പ് കേസെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്.
അന്ന് വേടനടക്കം ഒമ്പതു പേരെ ആറു ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചു. വേടന്‍റെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.
തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ മൊഴി നൽകിയത്. ആദ്യം തായ്ലൻഡിൽ നിന്നും എത്തിച്ച പുലിപ്പല്ലാണെന്നായിരുന്നു മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തിരുന്നു. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

