സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയെങ്കിൽ കർശന നടപടി’
text_fieldsപത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ കൂട്ട ബലാത്സംഗം നടന്ന വിവരം സ്പെഷൽ ബ്രാഞ്ചിനാണ് ആദ്യം കിട്ടിയതെന്നും പരാതി ലഭിക്കും മുമ്പ് സ്വമേധയാ കേസെടുത്തതായും ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്. സ്പാ ഉടമയുടെ മൊഴി രേഖപ്പെടുത്തി. ക്വട്ടേഷൻ ആണോ എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു.
കൂടുതൽ പ്രതികൾ ഉണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കും. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയെന്ന് ഇതുവരെ ശ്രദ്ധയിൽപെട്ടില്ല. ഉണ്ടെങ്കിൽ കർശന നടപടിയെടുക്കും. മുഖ്യപ്രതി സുബിൻ അലക്സാണ്ടറിനെതിരെ വീണ്ടും കാപ്പാ ചുമത്തും. ഗുണ്ടാ പിരിവ് എന്നാണ് പ്രാഥമികമായി പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
സ്പാ ഉടമ ഇതുവരെ പരാതി നൽകിയിട്ടില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കും. എല്ലാം സ്പായുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ തീരുമാനിച്ചതായി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമെന്ന് വെളിപ്പെടുത്തൽ. 50,000 രൂപ വേണമെന്ന് വന്നവർ ആവശ്യപ്പെട്ടെന്നും ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത പറഞ്ഞു.
സഹപ്രവർത്തകക്കെതിരെയും അതിജീവിത ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താറില്ലായിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു.
'അവര്‍ നന്നായിട്ട് ഉപ്രദവിച്ചു. മുടിയിലും കയ്യിലും പിടിച്ചുവലിച്ചു. ഭയങ്കര ഉപദ്രവായിരുന്നു. നീ ഇങ്ങുവന്നേ നീ കൊള്ളാലോയെന്നും പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി. ഉപദ്രവിക്കല്ലേ.. പെങ്ങളായിട്ട് കണ്ടുകൂടെ എന്ന് പറഞ്ഞപ്പോൾ അവൻ എന്‍റെ മുഖത്തിനിട്ട് ഒറ്റയടി അടിച്ചു. എന്‍റെ പെങ്ങളെന്നാടീ വേശ്യാലയത്തിലാണോ നിൽക്കുന്നതെന്ന് പറഞ്ഞ് തെറി വിളിച്ചു.
എന്നോട് ഡ്രെസെല്ലാം അഴിക്കാൻ പറഞ്ഞു. അഴിക്കില്ലെന്ന് പറഞ്ഞ് ഞാൻ അലറിക്കരഞ്ഞപ്പോൾ കത്തിയെടുത്ത് എന്‍റെ തൊണ്ടക്കുഴിയിൽ കുത്തി. ബലാത്സംഗത്തിനിടെ ക്രൂരമായി ഉപദ്രവിച്ചു. അതിനിടെ ഫോണിൽ സെൽഫിയെടുത്തു. നീ നിന്‍റെ സാറിനെ കൊണ്ട് മൂന്ന് ലക്ഷം രൂപ ഇടീച്ചില്ലെങ്കിൽ ചിത്രം പുറത്തുവിടുമെന്നും പറഞ്ഞു."
ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് തിരുവല്ലയിൽ സ്പായിലെ ജീവനക്കാരിയായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട 'മരണ സുബിൻ' അടക്കം മൂന്നു പേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണവും അന്വേഷിക്കും. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരം. തിരുവല്ല ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

