സി.ഐക്കെതിരായ ബലാത്സംഗ പരാതി: അറസ്റ്റ് ചെയ്യാൻ തെളിവുകളില്ല, കസ്റ്റഡിയിലെടുത്തത് രക്ഷപ്പെടാതിരിക്കാനെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ
text_fieldsകൊച്ചി: ബലാത്സംഗ പരാതിയിൽ ബേപ്പൂർ കോസ്റ്റൽ സി.ഐയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജു. കസ്റ്റഡിയിലെടുത്ത സി.ഐ പി.ആർ. സുനുവിന്റെ പശ്ചാത്തലം ശരിയല്ല. രക്ഷപ്പെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തതെന്നും കമീഷണർ പറഞ്ഞു.
സി.ഐക്കെതിരായ ബലാത്സംഗ പരാതി ഗുരുതരമാണ്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്. ബലാത്സംഗ പരാതിയിൽ നിരവധി ആളുകളുടെ പേരുകളുണ്ട്. അവരെയെല്ലാം കണ്ടെത്താനും സാഹചര്യത്തെളിവുകൾ ശേഖരിക്കാനും കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ട്.
അതിനാൽ സുനുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അച്ചടക്കം പാലിക്കേണ്ട ഉദ്യോഗസ്ഥനാണ്. അതിനാലാണ് ഇദ്ദേഹത്തെ വേഗം കസ്റ്റഡിയിൽ എടുത്തതെന്നും കമീഷണർ പറഞ്ഞു.
തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത പരാതിയിലാണ് ബേപ്പൂർ കോസ്റ്റൽസി.ഐ സുനുവിനെ തൃക്കാക്കാര പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തട്ടിപ്പ. കേസിൽ അകപ്പെട്ട ഭർത്താവിനെ രക്ഷിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സുനുവും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. തൃക്കാക്കര സി.ഐ ആണെന്ന് പറഞ്ഞ് സുനു യുവതിയെ കബളിപ്പിക്കുകയും ചെയ്തിരുന്നു.
പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസിൽ പ്രതിയാണെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

