വിദേശ വനിതയെ പീഡിപ്പിച്ചെന്ന കേസിൽ വൈദികൻ കോടതിയിൽ കീഴടങ്ങി
text_fieldsകടുത്തുരുത്തി (കോട്ടയം): വിദേശ വനിതയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലിരുന്ന വൈദികൻ കീഴടങ്ങി. വൈക്കം കോടതിയിലാണ് കല്ലറ മണിയംതുരുത്ത് സെൻറ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കുംതടത്തിൽ കീഴടങ്ങിയത്. പ്രതിയെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത കീഴടങ്ങൽ. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ രണ്ട് അഭിഭാഷകർക്കൊപ്പം വൈക്കം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. മലപ്പുറത്തെയും വൈക്കത്തെയും അഭിഭാഷകർ കൂടെയുണ്ടായിരുന്നു. വൈദികനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. ബുധനാഴ്ചയാണ് 42 വയസ്സുള്ള വിദേശ വനിത കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ആരോപണങ്ങൾ ഉയർന്നതിനാൽ പള്ളി വികാരി സ്ഥാനത്തുനിന്ന് ഫാ. തോമസിനെ പാലാ രൂപത നീക്കിയിരുന്നു. അന്വേഷണങ്ങളോടു പൂർണമായി സഹകരിക്കുമെന്നും രൂപത കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നെന്ന് യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വൈദികൻ വിളിച്ചുവരുത്തി. സിംബാബ്വെ സ്വദേശിയായ യുവാവിനൊപ്പമാണ് വന്നതെന്നും തുടർന്ന് വൈദികൻ പള്ളിമേടയിലും ഹോട്ടലിലുംെവച്ച് പീഡിപ്പിെച്ചന്നും പരാതിയിൽ പറയുന്നു.
വിദേശത്തേക്ക് തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലിൽവെച്ച് വീണ്ടും കണ്ടു. ഇവിടെ വെച്ച് സ്വർണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടൽ മുറി പൂട്ടി ഫാ. തോമസ് കടന്നുകളഞ്ഞെന്നും മൊഴിയിൽ പറയുന്നു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നിർദേശത്തെ തുടർന്ന് എസ്.എച്ച്.ഒ കെ.പി. തോംസെൻറ നേതൃത്വത്തിൽ പൊലീസ് സംഘം കുമരകത്തെ ഹോട്ടലിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. യുവതി കല്ലറയിലെ ഗവ. മഹിള മന്ദിരത്തിലാണ്.
കോട്ടയം സബ് ജയിലിലേക്ക് അയച്ച പ്രതിയെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. അതേസമയം, കള്ളക്കേസിൽ കുടുക്കി അപമാനിക്കാനാണു യുവതിയുടെ ശ്രമമെന്ന് ഫാ. തോമസ് പറഞ്ഞു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് യുവതിയും സിംബാബ്െവ സ്വദേശിയായ ഭർത്താവും ചേർന്ന് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച ചങ്ങനാശ്ശേരി സ്വദേശിയായ വൈദികൻ ഇവർക്കെതിരെ കടുത്തുരുത്തി പൊലീസിൽ തന്നെ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
