ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം: യുവാവിന് 23 വർഷം തടവ്
text_fieldsതിരുവനന്തപുരം: 16കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി അതേ കുട്ടിയെ വീണ്ടും പീഡിപ്പിച്ച പ്രതിക്ക് 23 വർഷം കഠിന തടവും 20,000 രൂപ പിഴയും. പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്തിനെയാണ് (24) തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി തടവ് അനുഭവിക്കണം.
പിഴത്തുക അതിജീവിതക്ക് നൽകണം. 2022 മാർച്ച് 12നാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 2021 സെപ്റ്റംബറിൽ ഇതേ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിൽ റിമാൻഡിലായതിനിടെ ജാമ്യത്തിലിറങ്ങിയായിരുന്നു പീഡനം. ഈ കേസിൽ 50 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹന്‍, അഭിഭാഷകരായ നിവ്യ റോബിൻ, ആർ. അരവിന്ദ് എന്നിവർ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമീഷണർ എസ്. ഷാജി, ഫോർട്ട് എസ്.ഐ കെ. ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

