ജി. സുധാകരനെ അപമാനിച്ച് പുറത്താക്കി; സത്യസന്ധനായ കമ്യൂണിസ്റ്റിനോട് ചെയ്തത് കൊടുംചതി -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലം പാർട്ടിക്കുവേണ്ടി നിസ്വാർഥമായി പ്രവർത്തിച്ച, തികഞ്ഞ സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവ് ജി. സുധാകരനെ സി.പി.എം അപമാനിച്ച് പുകച്ചു പുറത്തുചാടിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവർക്കും അദ്ദേഹത്തെക്കുറിച്ച് വ്യക്തിപരമായി നല്ല അഭിപ്രായമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'വിദ്യാർഥി കാലഘട്ടം മുതൽ സുധാകരനെ നേരിട്ടറിയാം. അന്ന് പല പ്രസംഗ മത്സരങ്ങളിലും പരിപാടികളിലും ഞങ്ങൾ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങൾ എക്കാലത്തും ഉയർത്തിപ്പിടിച്ച വ്യക്തിയാണ് ജി. സുധാകരൻ. അഞ്ചു തവണ എം.എൽ.എയായപ്പോഴും ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായപ്പോഴും അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ പൊതുപ്രവർത്തകനാണ് അദ്ദേഹം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവർക്കും അദ്ദേഹത്തെക്കുറിച്ച് വ്യക്തിപരമായി നല്ല അഭിപ്രായമാണ്' -രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതിയില്ലാത്ത ഒരു യഥാർഥ കമ്മ്യൂണിസ്റ്റിനെയാണ് സി.പി.എം വേട്ടയാടുന്നത്. കഴിഞ്ഞ അഞ്ചാറ് വർഷത്തോളമായി പാർട്ടി സഖാക്കൾ തന്നെ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പിതാവിനെ ഉൾപ്പെടെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള ഒരംഗത്തെയാണ് സി.പി.എം ഇത്തരത്തിൽ അപമാനിച്ച് പുറത്താക്കിയത്. ഇത് കമ്യൂണിസ്റ്റ് പാർട്ടി കാണിച്ച ഏറ്റവും വലിയ ചതിയും വഞ്ചനയുമാണ്. 65 വർഷമായി പാർട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ച ഒരു നേതാവിനുണ്ടായ മനോവേദന കേരളം ചർച്ച ചെയ്യേണ്ടതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫ് പിന്തുണക്കുമോ എന്ന കാര്യം കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു പൊതുപ്രവർത്തകൻ നിയമസഭയിൽ വരുന്നത് നല്ല കാര്യമാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അക്കാര്യത്തിൽ പാർട്ടിയും മുന്നണിയും ആലപ്പുഴ ജില്ലാ നേതൃത്വവും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. സി.പി.എമ്മിന് സുധാകരന്റെ നീക്കം വലിയ തിരിച്ചടിയാകുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

