103െൻറ നിറവിലും നോവുന്ന നോമ്പോർമയുമായി കുന്നോത്ത് പാത്തുമ്മ
text_fieldsനന്മണ്ട: കുന്നോത്ത് പാത്തുമ്മയുടെ ഓർമയുടെ മണിച്ചെപ്പിൽ ഈ 103ാം വയസ്സിലും നോവുന്ന നോമ്പോർമകളാണ്. മക്കളും മക്കളുടെ മക്കളും പേരമക്കളും അടങ്ങുന്ന അഞ്ചു തലമുറയുടെ വലിയ ഉമ്മുമ്മയായ പാത്തുമ്മക്ക് ആ പഴയ കാലത്തെ ഓർമകൾ നെയ്തെടുക്കാൻ പേരമകൻ ഷിയാസിെൻറ ചോദ്യശകലങ്ങളാണ് പ്രേരണയായത്.
ബ്രിട്ടീഷുകാരുടെ താവളമായിരുന്ന നന്മണ്ട കച്ചേരി ഇന്നത്തെ വില്ലേജ് ഓഫിസിനു മുന്നിലൂടെ റമദാൻ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്നതാവട്ടെ ഭീതിയോടെയായിരുന്നു. സായിപ്പന്മാരുടെ ഇഷ്ടക്കാരും നാട്ടുകാരുമായ പൊലീസുകാർ ഏതു വഴിപോക്കരെ കണ്ടാലും ഒന്നു വിരട്ടും. ആ ഓർമ ഇന്നും മനസ്സിലുണ്ട്.
ഇന്നത്തെ സൗകര്യങ്ങളൊന്നും അക്കാലത്തില്ല. നോമ്പ് തുടങ്ങുന്നതിെൻറ 10 ദിവസം മുേമ്പ ആൺമക്കളുടെ ഭാര്യമാർ ഉരലിൽ ഇടിച്ച് പൊടികളൊക്കെ തയാറാക്കും. മണ്ണെണ്ണ വിളക്കിെൻറ അരണ്ട വെളിച്ചത്തിലായിരിക്കും വിഭവങ്ങൾ തയാറാക്കുന്നതും നോമ്പുതുറയും. ബാങ്ക് വിളി പള്ളികളിൽനിന്നും ഉയരാത്ത കാലം. വീട്ടിൽ ഘടികാരം പോലുമുണ്ടാവില്ല. സൂര്യെൻറ സ്ഥാനം നോക്കി നിഴൽ കണക്കാക്കി സമയം നിശ്ചയിച്ച കാലം. പുലർച്ച കോഴി കൂവുമ്പോേഴക്കും വിഭവങ്ങൾ തയാറാക്കും. ഏറെക്കാലത്തിനു ശേഷമാണ് കതിന വെടി മുഴങ്ങിത്തുടങ്ങിയത്.
കാരക്കയും വെള്ളവും പിന്നെ തരിയോ കൂവ വെള്ളമോ കഴിച്ചാണ് നോമ്പുതുറക്കുക. പൂളക്കറിയും മൺചട്ടിയിൽ ചുട്ട പത്തിരിയും. റമദാനിലെ പുതിയാപ്പിള സൽക്കാരത്തിന് നെയ്ച്ചോറും കോഴിയിറച്ചിയുമാണുണ്ടാവുക. വീട്ടിൽ വളർത്തുന്ന കോഴിയുടെ പിറകെ നോമ്പും നോറ്റ് ഓടി തളരണം. ഓട്ടക്കാരനും തളരും കോഴിയും തളരും. നോമ്പ് സൽക്കാരം കഴിഞ്ഞ് പുതിയാപ്പിള പോകുമ്പോേഴക്കും ആൺമക്കൾ വാങ്ങി കൊണ്ടു വന്ന ആടിനെയൊ പശുക്കുട്ടിയെയൊ കൊടുക്കും.
ബന്ധുക്കളെ കൂടാതെ, പറമ്പിൽ തേങ്ങയിടുന്നവരെ കൂടി വിളിക്കും. പെരുന്നാൾ തലേന്ന് എല്ലാ മക്കൾക്കും മൈലാഞ്ചി ഇട്ടുകൊടുക്കും. വിവാഹം കഴിച്ചവരും വിവാഹം കഴിച്ചു പോയവരുമായി അഞ്ചാം തലമുറയിലെത്തി നിൽക്കുന്ന പാത്തുമ്മയുടെ കുടുംബത്തിലെ അമൻ സവാനാണ് അവസാനത്തെ കണ്ണി. ഇളയമകനും വിമുക്ത ഭടനുമായ റഷീദിെൻറ കൂടെയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.