അർധരാത്രിക്കു ശേഷവും പ്രാർഥനകളിൽ നിറഞ്ഞ്
text_fieldsകോഴിക്കോട്: രാത്രിയുടെ അന്ത്യയാമങ്ങളിലും പ്രാർഥനനിരതമാണ് പള്ളികൾ. റമദാൻ പരിസമാപ്തിയിലേക്ക് കടന്നതോടെ രാത്രി വൈകിയുള്ള ദീർഘനേരം നീളുന്ന നമസ്കാരത്തിന് ഏറെ േപരെത്തുന്നു. രാത്രി ഇശാ നമസ്കാരാനന്തരമുള്ള തറാവീഹ് നമസ്കാരത്തിനു പുറമെയാണ് അർധരാത്രിക്കുശേഷവും ‘ഖിയാമുല്ലൈൽ’ നമസ്കാരം നടക്കുന്നത്.
അവസാന പത്തിൽ പള്ളികളിൽ താമസിച്ച് ഇഅ്തികാഫ് അനുഷ്ഠിക്കുന്നവർക്കൊപ്പം ഖിയാമുല്ലൈലിനായി രാത്രി വൈകി വീടുകളിൽനിന്ന് എത്തുന്നവരും ഏറെയാണ്. ചില പള്ളികളിൽ സ്ത്രീകളും കുട്ടികളും എത്തുന്നു. മദീന മസ്ജിദ്, നടക്കാവ് പുതിയപള്ളി തുടങ്ങി നിരവധി മസ്ജിദുകളിൽ രാത്രി പ്രാർഥന നടക്കുന്നു. ഉറക്കം വരാതിരിക്കാൻ കട്ടൻ കാപ്പിയും കാവയും ചെറുകടികളുമൊക്കെ പള്ളികളിൽ ഒരുക്കിയിട്ടുണ്ട്.
വ്രതമെടുക്കുന്നവർക്ക് വേണ്ട അത്താഴവും പലയിടത്തും ഒരുക്കിയിട്ടുണ്ട്. പുലർച്ചെ രണ്ടു മണിയോടടുത്ത് നമസ്കാരം കഴിഞ്ഞ് കണ്ണീരിൽ കുതിർന്നുള്ള നീണ്ട പ്രാർഥനകളും പള്ളികളിൽ സജീവമാണ്. റമദാെൻറ പ്രത്യേകതയായ, പുണ്യമേറെ ലഭിക്കുന്ന ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൂടിയാണ് രാത്രി വൈകിയും വിശ്വാസികൾ ഒത്തുകൂടുന്നത്. നരകമോചന പ്രാർഥനകളുടെ അലയടികളുയരുകയാണ് രാത്രിനമസ്കാരാനന്തരം പള്ളികളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
