സെപ്റ്റംബറിലും നല്ല മഴ ലഭിക്കാൻ സാധ്യത
text_fieldsതൃശൂർ: സെപ്റ്റംബറിലും തരക്കേടില്ലാത്ത മഴ ലഭിക്കാൻ സാധ്യത. തിങ്കളാഴ്ച ശക്തമാവുന്ന ന്യൂനമർദത്തിന് പിന്നാലെ വീണ്ടും ന്യൂനമർദങ്ങൾ കലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ബംഗാൾ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച മുതൽ ശക്തമാവുമെന്നാണ് നിഗമനം. തെക്കൻ ചൈന സമുദ്രത്തിൽ നിന്നും രൂപപ്പെട്ട് ബംഗാൾ ഉൾക്കടലിലേക്ക് ന്യൂനമർദം എത്തുന്നത്. അതിത്രീവമഴക്ക് സാധ്യതയില്ലെങ്കിലും മോശമില്ലാത്ത മഴ അഞ്ച് ദിവസം ലഭിക്കും. തുടർന്നും ന്യൂനമർദ രൂപവത്കരണ സാധ്യതയാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ മൺസൂണിലെ അവസാനപാദത്തിലും നല്ല മഴ കിട്ടുമെന്ന നിഗമനമാണുള്ളത്. എന്നാൽ കൊങ്കൺ മേഖലയിലായിരിക്കും കൂടുതൽ മഴയെന്ന വിലയിരുത്തലാണുള്ളത്. മൺസൂണിലെ അവസാനമാസമായ സെപ്റ്റംബറിൽ കേരളത്തിന് 220 മി.മീ മഴയിൽ 12 ശതമാനം വിഹിതമാണുള്ളത്.
ആഗസ്റ്റിലെ മഴ തിരുത്തിയത് എഴുപതാണ്ടിെൻറ ചരിത്രം
തൃശൂർ: എഴുപതാണ്ടിെൻറ ചരിത്രം 2019 ആഗസ്റ്റിലെ മൺസൂൺ കടപുഴക്കിയിട്ടു. 1951ന് ശേഷം ഇത്ര ഭീകരമായ മഴ ആഗസ്റ്റിൽ ലഭിച്ചിട്ടില്ലെന്ന് കലാവസ്ഥ വ്യതിയാന ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മൺസൂൺ രണ്ടാംപാദത്തിലെ ആദ്യഘട്ടമായ ആഗസ്റ്റിൽ 420 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ കിട്ടാറ്. എന്നാൽ കിട്ടിയതോ, 951 മി.മീ! 126 ശതമാനം അധികം. ഇതിൽ തന്നെ മിന്നൽ പ്രളയത്തിന് വഴിവെച്ച ആഗസ്റ്റ് എട്ട് മുതൽ 14 വരെ 515 മി.മീ മഴയാണ് ലഭിച്ചത്. ഇത് 387 ശതമാനം കൂടുതലാണ്.
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തെ അപേക്ഷിച്ച് 130 മി.മീ മഴ അധികം ലഭിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ 821 മി.മീ മഴയാണ് ലഭിച്ചത്. മൺസൂൺ കേരളത്തിൽ കൂടുതൽ സജീവമാകുന്ന ജൂൺ, ജൂലൈ മാസങ്ങളെയും ആഗസ്റ്റിലെ മൺസൂൺ പിന്നിലാക്കി. 45 ശതമാനം കുറവിൽ ജൂണിൽ 650ന് പകരം 359 മഴയാണ് ലഭിച്ചത്. 21 ശതമാനം കുറവിൽ 726ന് പകരം ജൂലൈയിൽ ലഭിച്ചത് 575 മി.മീ. മൺസൂൺ സജീവമായ രണ്ട് മാസങ്ങളിലായി ലഭിച്ചത് 934 മി.മീ മഴയാണ്. അതിനെക്കാൾ 17 മി.മീ മഴ ആഗസ്റ്റിൽ ലഭിച്ചു. അതേസമയം, 1792ന് പകരം 1897 മി.മീ മഴയിൽ അഞ്ച് ശതമാനം മഴ കൂടുതലാണുള്ളത്. കോഴിക്കോട് 31ഉം പാലക്കാട് 29ഉം ശതമാനം വീതം അധികമഴ ലഭിച്ചു. ബാക്കി ജില്ലകളിൽ ശരാശരി മഴ ലഭിച്ചുവെങ്കിലും ഹൈറേജ് ജില്ലകളായ ഇടുക്കിയിൽ 18ഉം വയനാടിൽ 14 ശതമാനത്തിെൻറയും കുറവുണ്ട്.
എന്നിട്ടും എന്തുകൊണ്ട് ഇക്കുറി പ്രളയം ഉണ്ടായില്ല? കൃത്യമായ ഉത്തരമുണ്ട്. കഴിഞ്ഞ വർഷം വേനലിൽ 34ഉം മൺസൂണിൽ ജൂണിൽ 16ഉം ജൂലൈയിൽ 18 ശതമാനവും അധികമഴ ലഭിച്ചിരുന്നു. അണക്കെട്ടുകൾ തുറക്കേണ്ടിവന്നതുമില്ല. ഇക്കുറി തുലാവർഷവും വേനൽമഴയും പിന്നാലെ ഒന്നാംപാദ മൺസൂണും കുറഞ്ഞതിനാൽ മഴവെള്ളം ശേഖരിക്കാനുള്ള ശേഷി ജലസ്രോതസ്സുകൾക്ക് ഉണ്ടായിരുന്നു. ഇക്കുറി അണക്കെട്ടുകൾ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡവും വന്നു. അനവസരത്തിലുണ്ടായ അതിതീവ്ര മഴയാണ് വടക്കൻ കേരളത്തിൽ ഭീകരത സൃഷ്ടിച്ചത്. കലാവസ്ഥ വ്യതിയാന ഗവേഷണങ്ങൾ ശരിവെക്കുന്നതാണ് സജീവമല്ലാത്ത രണ്ടാം പാദത്തിൽ തിമിർത്ത് പെയ്യുന്ന അതിതീവ്രമഴയും മൺസൂണിെൻറ ഘടനാമാറ്റവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.