വേനൽമഴയിൽ ഏഴ് ശതമാനം കുറവ്; ഇടവപ്പാതി പ്രതീക്ഷിച്ച് കേരളം
text_fieldsതിരുവനന്തപുരം: ഇടവപ്പാതിയിൽ (തെക്ക്-പടിഞ്ഞാറൻ മൺസൂൺ) നനഞ്ഞുകുളിക്കുന്ന കേരളത്തിന് വേനൽമഴയിൽ അടിതെറ്റി. മാർച്ച് ഒന്നുമുതൽ മേയ് 31 വരെയുള്ള സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുകൾ പ്രകാരം പ്രതീക്ഷിച്ചതിലും ഏഴ് ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്.
അതായത് 379.9 മി.മീ ലഭിക്കേണ്ടിടത്ത് കിട്ടിയത് 354.3 മി.മീ മാത്രം. നിലവിലെ സാഹചര്യത്തിൽ ഇത്രയുംമഴ ലഭിച്ചത് വലിയൊരു ആശ്വാസമായാണ് കാലാവസ്ഥ നിരീക്ഷകർ കരുതുന്നത്. വേനൽമഴയുടെ കുറവ് ജൂൺ മുതൽ സെപ്റ്റംബർ വരെ പെയ്യുന്ന ഇടവപ്പാതി നികത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. മാർച്ച് മുതൽ മേയ് വരെ സംസ്ഥാനത്ത് ലഭിക്കുന്ന മഴയാണ് വേനൽമഴ. കഴിഞ്ഞ സീസണിൽ 18 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. അന്ന് 379.9 മി.മീ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 313 മി.മീറ്ററാണ്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇത്തവണ പല ജില്ലകളിലും കൂടുതൽമഴ ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എല്ലാ ജില്ലകളിലും ചൂട് ക്രമാതീതമായി ഉയർന്നതാണ് വേനൽമഴയുടെ ലഭ്യതയിലും മാറ്റമുണ്ടാകാനിടയാക്കിയതെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കൊല്ലത്താണ് അധിക വേനൽമഴ ലഭിച്ചത്.
37 ശതമാനം. 469.6 മി.മീ പ്രതീക്ഷിച്ചിടത്ത് 642.2 മി.മീറ്ററാണ് ജില്ലക്ക് ലഭിച്ചത്. കൊല്ലത്തിന് പുറമേ പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലും അധികമഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പത്തനംതിട്ടയിൽ 10 ശതമാനമായിരുെന്നങ്കിൽ ഈ സീസണിൽ 22 ശതമാനം മഴ അധികം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ വേനൽ സീസണിൽ മൂന്ന് ശതമാനം മഴയുടെ കുറവുണ്ടായ കോട്ടയത്ത് ഇത്തവണ ഒമ്പത് ശതമാനത്തിലധികം മഴ കിട്ടിയിട്ടുണ്ട്.
കഴിഞ്ഞവർഷം 47 ശതമാനം വേനൽമഴ കുറഞ്ഞ വയനാട് ഇത്തവണ ഏഴ് ശതമാനം അധികമഴ കിട്ടിയിട്ടുണ്ട്. അതേസമയം എല്ലാവർഷവും സീസണിൽ അധികമഴ ലഭിക്കാറുള്ള തിരുവനന്തപുരത്ത് ഈവർഷം അധികമഴ ലഭിച്ചില്ല. കാസർകോടാണ് ഏറ്റവുംകൂടുതൽ മഴ കുറഞ്ഞത്. 272.9 മി.മീ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് കേവലം 87.3 മി.മീ. മാത്രം. അതായത് 69 ശതമാനം മഴയുടെ കുറവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
