മഴ; പത്തനംതിട്ടയിൽ സ്ഥിതി അതിഗുരുതരം
text_fieldsവീടുകൾ വെള്ളത്തിൽ മുങ്ങിയ തിരുവല്ലയിൽ മുകൾനിലയിൽ അഭയം തേടിയ കുടുംബത്തിന് സന്നദ്ധ പ്രവർത്തകർ വള്ളത്തിലെത്തി ഭക്ഷണം കൈമാറുന്നു
പത്തനംതിട്ട: മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച പത്തനംതിട്ടയിൽ ജനജീവിതം താറുമാറാക്കി സ്ഥിതി അതിഗുരുതരമായി തുടരുന്നു. മൂഴിയാർ ഡാം തുറന്നതോടെ പമ്പയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. അച്ചൻകോവിൽ, മണിമലയാറുകളും കരകവിഞ്ഞൊഴുകുകയാണ്. റാന്നിയിൽ കനത്ത നാശം വിതച്ച പ്രളയജലം പമ്പയിലൂടെ അപ്പർകുട്ടനാട്ടിലേക്ക് ഒഴുകിയെത്തിയതോടെ അതിഗുരുതര സാഹചര്യമാണ് തിരുവല്ലയിലും പരിസരങ്ങളിലും.
ഒറ്റനില മാത്രമുള്ള നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ ഇരുനില വീടുകളിലുള്ളവർ മുകൾനിലയിലേക്ക് താമസം മാറ്റി. ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതെ വീടുകളിൽ ഒറ്റപ്പെട്ടവർക്ക് സന്നദ്ധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. വെള്ളത്തിൽ മുങ്ങിയ വീടുകളിൽനിന്ന് വള്ളങ്ങളിലും സുരക്ഷ സേനയുടെ ബോട്ടുകളിലുമൊക്കെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം തുടരുയാണ്. വീട്ടുസാധനങ്ങൾ ചുമലിലേറ്റി വളർത്തുമൃഗങ്ങളെയും കൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് കഴുത്തറ്റം വെള്ളത്തിൽ ആളുകൾ നീന്തിപ്പോകുന്ന കാഴ്ചയാണ് എങ്ങും.
കൂടുതൽ ദുരിശ്വാസ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനം റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്നു. ആറന്മുളയിലും സമാന സാഹചര്യം തന്നെയാണ് നിലനിൽക്കുന്നത്. ഇവിടെയും റോഡുകളെല്ലാം തോടായി മാറി. കെ.എസ്.ആർ.ടി.സി സർവിസ് അടക്കം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

