ട്രെയിനിൽ ഫോൺ ചാർജ് ചെയ്യുന്നത് തക്കം പാർത്ത് കള്ളൻമാർ; പ്രതിയെ കൈയോടെ പൊക്കി ആർ.പി.എഫ്
text_fieldsകൊച്ചി: റെയിൽവേ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുന്നതും നോക്കി തക്കം പാർത്തു മോഷ്ടിക്കുന്നയാളെ ആർ.പി.എഫ് കൈയോടെ പിടികൂടി. ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തിരുവനന്തപുരം തിരുമല ആലപ്പുറത്തു പുത്തൻവീട്ടിൽ എ. ജോസഫിനെ സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോൺ ആണ് ഇയാൾ കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ പിടികൂടിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും സമാനരീതിയിൽ മോഷണം നടത്തിയതായി പ്രതി പറഞ്ഞു.
ട്രെയിനിലെ പ്ലഗ്ഗിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നവരെയാണ് മോഷ്ടാക്കൾ ഉന്നമിടുന്നത്. സ്ലീപ്പർ കോച്ചുകളിലെ യാത്രക്കാരെയാണ് പ്രധാനമായും ഇവർ ഇരയാക്കുന്നത്. ഫോൺ ചാർജിൽ വെച്ച് യാത്രക്കാരൻ ഉറങ്ങുന്ന തക്കം നോക്കി മോഷണം നടത്തുകയാണ് പതിവ്. ദിവസവും ഇത്തരത്തിൽ നിരവധി പരാതികളാണ് റെയിൽവെ പൊലീസിന് ലഭിക്കുന്നത്.
ഇൻസ്‌പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ മണികണ്ഠൻ, സബ് ഇൻസ്‌പെക്ടർ രമേശ്‌കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ, കോൺസ്റ്റബിൾമാരായ അജയഘോഷ്, പ്രമോദ്, അൻസാർ, ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

