രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ തന്നെ പലതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു.
മുൻകൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോൺഗ്രസിന്‍റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഹരജിയിൽ അതിജീവിത ആരോപിച്ചു. രാഹുൽ സൈക്കോപാത് ആണെന്നും സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള വ്യക്തി ആണെന്നും ഹരജിയിൽ ആരോപിക്കുന്നു.
ഫെബ്രുവരി 12നാണ് ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈകോടതി ഉത്തരവിട്ടത്. ഇതോടെ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. കർശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുതെന്നും രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും പാസ്പോർട്ട് നൽകണമെന്നതും ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ രാഹുലിന് ജാമ്യം നൽകുമ്പോൾ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
അതേസമയം, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ ഹരജിയിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം നീട്ടി ചോദിക്കുന്നത്. ജാമ്യത്തിലിറങ്ങിയ രാഹുൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ്, രണ്ടാമത് പരാതിനൽകിയ അതിജീവിത അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു. തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

