വിവാദങ്ങൾക്ക് ശേഷം ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ; തടയാൻ ആരുമെത്തിയില്ല, അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ
text_fieldsപാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പുതുതായി തുടങ്ങിയ പാലക്കാട് -ബംഗളൂരു കെ.എസ്.ആർ.ടി.സി എസി സീറ്റർ ബസ് സർവീസ് ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു.
ഞായറാഴ്ച രാത്രി 8.30നായിരുന്നു ചടങ്ങ്. പാലക്കാട് ബസ് സ്റ്റാൻഡിലെത്തിയ രാഹുൽ ഉദ്ഘാടന ശേഷം യാത്രക്കാരോടും ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആളുകളോടും കുശലം പറഞ്ഞ ശേഷം 9.20നാണു മടങ്ങിയത്. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐയോ ബി.ജെ.പി,യുവമോർച്ച പ്രവർത്തകരോ പ്രതിഷേധവുമായി എത്തിയില്ല.
സി.ഐ.ടി.യു യൂനിയനിലെ പല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തുവെന്ന വിവരമാണ് പുറത്തുവന്നത്. പരിപാടിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊതു പരിപാടിയിൽ പങ്കെടുത്താൽ തടയുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീൻ പറഞ്ഞു.
പാലക്കാട് ഡിപ്പോയിൽ നിന്നു ബംഗളൂരുവിലേക്ക് ആദ്യമായാണ് എസി സീറ്റർ ബസ് അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള ബസിൽ പുഷ്ബാക്ക് സംവിധാനമുള്ള 50 സീറ്റുകളാണുള്ളത്. പാലക്കാട് ഡിപ്പോയിൽ നിന്നു രാത്രി ഒൻപതിനും ബെംഗളൂരുവിൽ നിന്നു 9.15നും പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

