സത്യം ജയിക്കും, കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയിലും നീതിന്യായ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും; രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളടത്തോളം
കാലം നിയമപരമായി പോരാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും
സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിലാണ് രാഹുൽ തെറ്റു ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുന്നത്.
ഗർഭഛിദ്ര ആരോപണങ്ങളടക്കം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയിലുള്ളത്. രാഹുലുമായുള്ള ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും അടക്കമാണ് യുവതി പരാതി കൈമാറിയിരിക്കുന്നത്. മുഖ്യമന്ത്രി പരാതി ഡി.ജി.പിക്ക് കൈമാറി. പരാതിയിൽ അടിയന്തരമായി നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇതിനു മുമ്പ് രാഹുലിനെതിരെ പുറത്തുവന്ന ശബ്ദരേഖയുടെ ബാക്കിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ പാലക്കാട് മണ്ഡലത്തിൽ സജീവമാകുന്നതിനിടെയാണ് വീണ്ടും ശബ്ദരേഖ വിവാദം.
മുമ്പ് പുറത്തുവന്ന ശബ്ദരേഖക്കു പിന്നാലെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ പരാതി കിട്ടിയാൽ മാത്രം നടപടിയെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.
നേരത്തെ രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ, ആരും മൊഴി നൽകാൻ എത്താത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയിരുന്നു.
കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

