ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിൽ. മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രി 12.30ഓടെയാണ് രാഹുലിനെ പാലക്കാട് കെ.പി.എം ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയടക്കം ഗുരുതര പരാതികളാണ് രാഹുലിനെതിരെയുള്ളത്. വിദേശത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇ-മെയിൽ വഴിയായിരുന്നു പരാതി. വിഡിയോ കോൺഫറൻസ് വഴിയാണ് അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുത്തത്. രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ അറസ്റ്റ് തടഞ്ഞത് ഹൈകോടതി നീട്ടിയിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണകോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാപിലെത്തിച്ചു. അവിടെ വെച്ച് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ രാഹുലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷം രാുഹലിനെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അറസ്റ്റ് വിവരം രാഹുലിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പ്രാദേശിക പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. എല്ലാ തെളിവുകളും ശേഖരിച്ച് പഴുതുകളടച്ചാണ് അന്വേഷണ സംഘം മുന്നോട്ടു നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

