സ്വർണക്കടത്തുകേസിൽ ബി.ജെ.പി-സി.പിഎം ഒത്തുകളി; പിണറായി സർക്കാറിനെ കടന്നാക്രമിച്ച് രാഹുലിന്‍റെ പ്രസംഗം
text_fieldsതിരുവനന്തപുരം: പതിവിൽനിന്ന് വിപരീതമായി കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ബി.ജെ.പിയും സി.പിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണമടക്കം ഉന്നയിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പിണറായി സർക്കാറിനെ നിശിത വിമർശനത്തിന് വിധേയമാക്കുന്നതായിരുന്നു. സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന അവസ്ഥയാണെന്ന ഗുരുതര ആരോപണവും രാഹുൽ ഉന്നയിച്ചു.
ആഴക്കടൽ മത്സ്യബന്ധന കരാറും ഉദ്യോഗാർഥികളുടെ സമരവുമടക്കം കേരളത്തിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിലൂന്നിയ പ്രസംഗത്തിൽ സ്വർണക്കടത്തും പിൻവാതിൽ നിയമനവുമടക്കമുള്ള കാര്യങ്ങൾ വിഷയമായി. കോൺഗ്രസും സി.പി.എമ്മും തമ്മിൽ ചില സംസ്ഥാനങ്ങളിൽ സഹകരണം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുലിന്‍റെ പ്രസംഗം രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ളതാണ്. സമീപകാലത്ത് ഇതാദ്യമാണ് രാഹുൽ ഇടതുപക്ഷത്തിനെതിരെയും പിണറായി സർക്കാറിനെതിരെയും ഈ രീതിയിൽ ആഞ്ഞടിക്കുന്നത്. ശംഖുമുഖം കടപ്പുറത്ത് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രസംഗം.
സ്വർണക്കടത്തുകേസിൽ സി.ബി.ഐ-ഇ.ഡി അന്വേഷണത്തിലെ മന്ദഗതി ചൂണ്ടിക്കാട്ടിയ രാഹുൽ, ബി.ജെ.പി-സി.പി.എം ഒത്തുകളി സൂചിപ്പിച്ചാണ് സംസാരിച്ചത്. ഓരോ ദിവസവും തനിെക്കതിരെ നിരന്തരം ആക്രമണം നടത്തുന്ന ആർ.എസ്.എസും ബി.ജെ.പിയും സി.പി.എമ്മിനെ സംരക്ഷിക്കുകയാണ്. ഈ സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം.
ആർക്കുവേണ്ടിയാണ് മികച്ചതാക്കുമെന്ന് അവർ പറയുന്നത്. കേരളത്തിലെ ജനങ്ങൾക്കുവേണ്ടിയോ ഇടതുസംഘടനകൾക്കുവേണ്ടിയോ? ഇടതുപക്ഷപ്രസ്ഥാനത്തിൽ അംഗമാണെങ്കിൽ ഇവിടുത്തെ എല്ലാം േജാലിയും നിങ്ങൾക്ക് ലഭ്യമാണ്. അവരുടെ കൊടി പിടിച്ചാൽ എത്ര സ്വർണം വേണമെങ്കിലും കടത്താം. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരുന്നുവരെ നിങ്ങൾക്ക് സ്വർണക്കള്ളക്കടത്ത് നടത്താം.
അവരുടെ കൊടിപിടിക്കാത്ത ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് സെക്രേട്ടറിയറ്റിന്റെ മുന്നിലിരുന്ന് നിലവിളിക്കേണ്ടിവരുന്ന അവസ്ഥയാണ്. സമരം കിടക്കുന്നവർ തന്‍റെ പാർട്ടിക്കാരല്ലെന്നതിനാൽ മുഖ്യമന്ത്രി സംസാരിക്കാൻ പോലും കൂട്ടാക്കുന്നില്ല. സമരം കിടന്നുമരിച്ചാലും സംസാരിക്കിെല്ലന്ന നിലപാടിലാണ് മുഖ്യമന്ത്രി. അങ്ങനെ വരുേമ്പാൾ സ്വജനപക്ഷപാതത്തെ നേരിടാൻ നിരാഹാര സത്യഗ്രഹമെന്ന സമരമുറ സ്വീകരിക്കേണ്ടിവരും. സി.പി.എം ആക്രമണത്തെ കോൺഗ്രസ് ഭയക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടുകളെയും രാഹുൽ നിശിതമായി വിമർശിച്ചു.
മോദി സർക്കാർ തൊഴിൽ ദാതാക്കളുടെ നട്ടെല്ല് തകർത്തു. കാർഷിക നിയമങ്ങൾ കർഷക വിരുദ്ധമാണ്. കർഷകരെ ഭീകരരായി കേന്ദ്രസർക്കാർ മുദ്രകുത്തുന്നുവെന്നും രാഹുൽ പറഞ്ഞു. യു.ഡി.എഫിന്‍റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയാകും. എല്ലാവർക്കും സൗജന്യ ചികിത്സ എന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.