മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എത്തി
text_fieldsമലപ്പുറം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട് എം.പി രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കാർ മാർഗം മലപ്പുറം കലക്ടറേറ്റിലെത്തി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മലപ്പുറം കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് കവളപ്പാറ ദുരന്തത്തിലെ ഇരകളായവർക്ക് നിർമിച്ച വീടിന്‍റെ താക്കോൽദാനം നിർവഹിക്കും. ഉച്ചക്ക് രണ്ടോടെയാണ് വയനാട്ടിലേക്ക് പുറപ്പെടുക. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സ്വീകരണ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച 10.30ന് വയനാട് കലക്ട്രേറ്റിൽ നടക്കുന്ന മീറ്റിങ്ങിലും 11.30ന് ദിശയുടെ മീറ്റിങ്ങിലും പങ്കെടുക്കും. രാഷ്ട്രീയ വിഷയങ്ങൾക്കും വിവാദങ്ങൾക്കും ഇട നൽകാതെ വികസന പദ്ധതികൾ സംബന്ധിച്ച ചർച്ചകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾക്കുമാണ് ഊന്നൽ നൽകുക.
ഔദ്യോഗിക ചർച്ചകൾ മാത്രമാണ് ഈ ദിവസങ്ങളിൽ നടക്കുക. ഇതിനിടയിൽ ഭാരത് മാതാ പദ്ധതിയുടെ അലൈയ്ൻമെന്റ് സംബന്ധിച്ച് രാഹുൽ ഗാന്ധി കലക്ടറുമായി ചർച്ച നടത്തും. ബുധനാഴ്ച രണ്ട് മണിക്ക് മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷമാണ് 3.20ന് ഡൽഹിക്ക് മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

