റഹീം മോചന ഫണ്ട്: ബാക്കിയുള്ളത് 12 കോടി; ആദായ നികുതി നടപടികൾക്ക് ശേഷം വിനിയോഗിക്കുമെന്ന് സമിതി
text_fieldsഅബ്ദുറഹീം
ഫറോക്ക്: കോടമ്പുഴ സ്വദേശി മച്ചിങ്ങൽ അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് മോചിപ്പിക്കാൻ സ്വരൂപിച്ച ഫണ്ടിൽ അധികമായി ലഭിച്ച തുക ഇൻകംടാക്സ് നടപടിക്രമങ്ങൾക്കു ശേഷം വിനിയോഗിക്കുമെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു. റഹീമിനെ മോചിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യം മുൻനിർത്തി 2024 ഫെബ്രുവരി 19നാണ് അബ്ദുൽ റഹീം നിയമസഹായ സമിതി രജിസ്റ്റർ ചെയ്തു ക്രൗഡ് ഫണ്ടിങ്ങ് നടത്താൻ തുടക്കമിട്ടത്. 48,36,17,317.16 രൂപയാണ് ലഭിച്ചത്. അക്കൗണ്ട് വഴിയാണ് കൂടുതൽ തുക എത്തിച്ചേർന്നത്. മരണപ്പെട്ട അറബി ബാലന്റെ കുടുംബത്തിന് നൽകിയ ദിയാധനമടക്കം ചെലവുകൾ കഴിച്ചാൽ ബാക്കിവന്നത് 12,83,32,555.97 രൂപയാണ്. ഇത്രയും തുക രണ്ടു ബാങ്കുകളിൽ നിയമസഹായ സമിതി ഭാരവാഹികളുടെ പേരിലുള്ള അക്കൗണ്ടിൽ ഫിക്സഡായി നിക്ഷേപിച്ചിട്ടുമുണ്ട്. വിദേശമന്ത്രാലയം വഴിയാണ് സൗദിയിലേക്ക് പണമിടപാട് നടത്തിയതെങ്കിലും പണം സ്വരൂപിച്ചത് ഇന്ത്യയിൽ ആയതിനാൽ ആദായ നികുതി വകുപ്പ് വിശദീകരണം ചോദിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തിലും കൃത്യമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.
ആദായ നികുതിയിനത്തിൽ ഇളവ് തേടി അപേക്ഷ നല്‍കിയിരിക്കുകയാണെന്നും ഇതില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും സമിതി ഭാരവാഹികൾ വ്യക്തമാക്കി. ബാക്കിയുള്ള പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഈ നടപടി പൂര്‍ത്തിയായ ശേഷം തീരുമാനിക്കും. അബ്ദുല്‍ റഹീമിന് വീട് ഒരുക്കുന്നത് ലുലു ഗ്രൂപ്പ് ആണെന്നും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതില്‍ സമിതിക്കെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലായിരുന്നു വിമര്‍ശനം. മോചന ദ്രവ്യം നല്‍കിയതിന് ശേഷമുള്ളത് 10 കോടി രൂപയാണെന്നും ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതവരേണ്ടതുണ്ടെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍, അധികമായി പിരിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഹായ സമിതി അന്നുതന്നെ അറിയിച്ചിരുന്നു.
രാമനാട്ടുകരയിൽ നടന്ന ജനറൽ ബോഡി യോഗത്തിനു ശേഷം നടന്ന വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ട്, പി.എം.എ. സമീർ എം.എൽ.എ, കെ.കെ. ആലിക്കുട്ടി മാസ്റ്റർ, കെ. സുരേഷ്, എം. ഗിരീഷ്, അബ്ദുല്ല വളാഞ്ചേരി, മജീദ് അമ്പലക്കണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

