വീണ്ടും റാഗിങ്; പാറശാലയിൽ നിയമവിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: പാറശാലയിൽ ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. സി.എസ്.ഐ ലോ കോളേജ് മൂന്നാം വർഷ നിയമ വിദ്യാർഥിയും നെടുമങ്ങാട് സ്വദേശിയുമായ ആദിറാമിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികൾക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെ സീനിയർ വിദ്യാർഥികൾ ആദിറാമിനെ താമസസ്ഥലത്ത് അതിക്രമിച്ച് കടന്ന് മമർദിക്കുകയായിരുന്നു. ആദിറാമിൻ്റെ സുഹൃത്ത് സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയത് ആദിറാമിൻ്റെ നിർബന്ധപ്രകാരമാണെന്ന തെറ്റിധാരണയാണ് മർദനത്തിന് പിന്നിലെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വലിയ മരകഷണം, ഇടിവള, എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. മർദനത്തിന് പിന്നാലെ വിദ്യാർഥിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും കീറി നശിപ്പിച്ചു. ഇനി ഇവിടെ പഠിച്ചാൽ കൊല്ലുമെന്ന് സീനിയർ വിദ്യാർഥികളിൽ ഒരാൾ ഭീഷണി മുഴക്കിയതായും എഫ്.ഐ.ആറിൽ പറയുന്നു.
കേസിൽ ബെനോ, വിജിൻ, ശ്രീജിത് , അഖിൽ എന്നിവർക്കെതിരെ പാറശാല പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർഥികൾ തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നെന്നും ഇതാണ് മർദനത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദിറാമിൻ്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
കണ്ണൂരിൽ നിന്നും റാഗിങ് വാർത്ത പുറത്തുവന്നിരുന്നു. പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി. കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. അഞ്ച് പേരടങ്ങുന്ന പ്ലസ് ടു വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സ്കൂളിലെ കാൻ്റീനിൽ വെള്ളം കുടിക്കാൻ പോയ വിദ്യാർഥിയെ നോട്ടം ശരിയില്ലെന്നും വസ്ത്രം ശരിയല്ലെന്നും പറഞ്ഞാണ് മർദിച്ചത്. സ്കൂൾ അധികൃതർ തന്നെയാണ് വിഷയം പൊലീസിൽ അറിയിച്ചത്. മർദിച്ച വിദ്യാർഥികൾ സ്ഥിരം പ്രശ്നക്കാരാണെന്നും മുൻപും ഇവർക്കെതിരെ പരാതികൾ വന്നിരുന്നെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

