മടവൂർ കൊലപാതകം: ക്വട്ടേഷൻ സംഘമെന്ന് സൂചന
text_fieldsകിളിമാനൂർ: മടവൂരിൽ മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനും അവതാരകനുമായ രാജേഷിനെ (35) മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. അന്വേഷണം ഊർജിതമെന്ന് പറയുമ്പോഴും കൊലപാതകസംഘത്തെക്കുറിച്ച് യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. രാജേഷിെൻറ ഫോണിൽ വന്ന അവസാന കാൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മടവൂർ തുമ്പോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നൊസ്റ്റാൾജിയ എന്ന നാടൻപാട്ട് ട്രൂപ്പിലെ ഗായകൻ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാധാകൃഷ്ണക്കുറുപ്പിെൻറയും വസന്തയുടെയും മകൻ രാജേഷിനെയാണ് (35) ചൊവ്വാഴ്ച പുലർച്ചെ അജ്ഞാതസംഘം ദാരുണമായി കൊല ചെയ്തത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
നാവായിക്കുളം മുല്ലനെല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് കലാപരിപാടി കഴിഞ്ഞെത്തിയ രാജേഷ്, സുഹൃത്തായ വെള്ളല്ലൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടൻ (50) എന്നിവരാണ് ആക്രമണത്തിനിരയായത്. കുട്ടൻ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടെൻറ മൊഴിയെടുത്തെങ്കിലും സംഘത്തിലുള്ളവർ മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലത്രെ. ചുവന്ന സിഫ്റ്റ് കാറിലാണ് അക്രമികളെത്തിയതെന്നും ഡ്രൈവർ ഒഴികെയുള്ളവരാണ് ആദ്യം പുറത്തിറങ്ങി ആക്രമിച്ചതെന്നുമാണ് മൊഴി. രാജേഷിെൻറ ഫോണിൽനിന്ന് വിളിച്ചതോ ഇതിലേക്ക് വന്നതോ ആയ അവസാനത്തെ കാൾ ഖത്തറിൽനിന്നാണെന്നും ഇതൊരു സ്ത്രീയുടെ കാൾ ആയിരുന്നെന്നും പൊലീസ് അറിയിച്ചു. ഇത് ആരെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ.
ഹ്രസ്വചിത്രം നിർമിക്കുന്നതിനായി രാജേഷിെൻറ സഹായം തേടി ആറ്റിങ്ങലിലുള്ള ചിലർ കഴിഞ്ഞദിവസം എത്തിയിരുന്നതായി സൂചനയുണ്ട്. എന്നാൽ, ജോലി സംബന്ധമായി ചെന്നൈയിലേക്ക് പോകണമെന്ന് പറഞ്ഞ് രാജേഷ് ഇത് ഒഴിവാക്കിയിരുന്നത്രെ.
പള്ളിക്കൽ, മടവൂർ പള്ളിമുക്ക്, തുമ്പോട്, പോങ്ങനാട് മേഖലകളിലെ സ്വകാര്യവ്യക്തികളുടെ സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി കാമറകൾ പരിശോധനക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. റൂറൽ എസ്.പി ബി. അശോക്കുമാറിെൻറ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി സി. അനിൽകുമാർ, സി.ഐമാരായ പ്രദീപ്കുമാർ, എം. അനിൽകുമാർ, എസ്.ഐമാരായ ബി.കെ. അരുൺ, ശ്യാംജി എന്നിവരുൾപ്പെട്ട പ്രത്യേക സ്ക്വാഡിനാണ് അന്വേഷണ ചുമതല. സൈബർ സെൽ, സ്പെഷൽ ബ്രാഞ്ച് എന്നിവരുടെയും സഹകരണത്തിൽ വിവിധ ഗ്രൂപ്പുകൾ തിരിഞ്ഞാണ് അന്വേഷിക്കുന്നത്.
പ്രത്യക്ഷ തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിക്കുന്നു -ഡിവൈ.എസ്.പി
കിളിമാനൂർ: മടവൂരിൽ മുൻ റേഡിയോ ജോക്കിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യക്ഷതെളിവുകൾ ഇല്ലാത്തത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഡിവൈ.എസ്.പി സി. അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവം നടന്ന പ്രദേശത്തെ സി.സി കാമറകൾ പരിശോധിച്ചു. മറ്റ് മേഖലകളിലേത് ആവശ്യപ്പെട്ടിട്ടുണ്ട്. രാജേഷിെൻറ ഫോൺ സംഭവസ്ഥലത്തുനിന്ന് ലഭിക്കുമ്പോൾ പ്രത്യേക പിൻ നമ്പർ ഉപയോഗിച്ച് ലോക്കായ നിലയിലായിരുന്നു. ഇത് ഓപൺ ചെയ്യുന്നതിന് വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
