ആർ. ശ്രീലേഖ ഐ.പി.എസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല, പൊലീസിനുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുത് -എ.എ. റഹിം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി നാഥനില്ലാത്ത അവസ്ഥയിലാണെന്നും കുത്തഴിഞ്ഞ നിലയിലെന്നും എ.എ. റഹീം എം.പി. നഗരസഭ ഭരണം പിടിച്ചതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വാട്സ്ആപ്പിൽ അയച്ച സന്ദേശം ആർ. ശ്രീലേഖ പുറത്തുവിട്ട സംഭവത്തിലും രൂക്ഷ വിമർശനവുമായാണ് എ.എ. റഹീം എം.പി രംഗത്തുവന്നത്.
ആർ. ശ്രീലേഖ ഇതുവരെയും ഐ.പി.എസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല. ബി.ജെ.പി ശ്രീലേഖയെ നിലക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുത്. വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തുന്നതിൽ പ്രശ്നമില്ല, എന്നാൽ, ഇത് ഭീഷണിയുടെ സ്വരമാണെന്നും റഹീം കുറ്റപ്പെടുത്തി. ആർ. ശ്രീലേഖക്ക് വ്യക്തിത്വ പ്രശ്നം ഉണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ സ്വകാര്യ ചാറ്റാണ് ആർ. ശ്രീലേഖ പുറത്തുവിട്ടത്. മറ്റേയാളുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി ഇതെങ്ങനെയാണ് ചാറ്റ് പുറത്തു വിടുക. എതിർപക്ഷത്ത് നിൽക്കുന്ന ആളുടെ അനുമതിയില്ലാതെ സ്വകാര്യ ചാറ്റ് പുറത്തുവിടുന്നതിൽ ധാർമികതയുടെ പ്രശ്നമില്ലെന്നും എ.എ. റഹീം വ്യക്തമാക്കി.
കമീഷണറെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു ആർ. ശ്രീലേഖ ചെയ്തത്. കമീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ താൻ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനുള്ള നീക്കമായിരുന്നു ശ്രീലേഖയുടേത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് തീട്ടൂരം ഇറക്കാൻ ആർ. ശ്രീലേഖക്ക് ഒരു അധികാരവുമില്ല. ബി.ജെ.പിയുടെ പൊതുവായ രാഷ്ട്രീയ സംസ്കാരമാണ് വെളിവാകുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വം മറുപടി പറയണം. പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ തീട്ടൂരമിറക്കാൻ ബി.ജെ.പി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി നാഥനില്ലാത്ത അവസ്ഥയിൽ. കുത്തഴിഞ്ഞ നിലയിൽ. നഗരസഭ ഭരണം പിടിച്ചതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നു. നെട്ടയത്തേത് ഉണ്ടായത് ഏകപക്ഷീയമായ ആക്രമണം. മാധ്യമ പ്രവർത്തകരോടക്കം ആക്രമിക്കപ്പെട്ടു. നഗരഭരണത്തിന്റെ ബലത്തിൽ ഒരു ഭാഗം ബി.ജെ.പി നടത്തുന്ന അഴിഞ്ഞാട്ടമെന്നും എ.എ. റഹീം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

