തിരുവനന്തപുരം: നിയമസഭ ചോദ്യോത്തരവേളയിലെ ചോദ്യങ്ങൾ യോജിപ്പിക്കുന്നത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം. പ്രതിപക്ഷത്തിന്‍റെ ചോദ്യം ചോദിക്കാനുള്ള അവസരം സഭയിൽ നഷ്ടപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾ മാത്രമാണ് യോജിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നിരവധി അവസരങ്ങളാണ് നഷ്ടമായത്. സ്ഥിരമായ തീരുമാനമാണെങ്കിൽ കുഴപ്പമില്ല. ഒരു ദിവസത്തേക്ക് മാത്രമായി എന്ത് തീരുമാനമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ യോജിപ്പിക്കുന്നതിന് ഒരു മാനദണ്ഡം വേണ്ടേയെന്ന് സ്പീക്കറോട് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ചോദ്യങ്ങൾ യോജിപ്പിക്കുന്നത് സംബന്ധിച്ച വിഷയം കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് സ്പീക്കർ എം.ബി. രാജേഷ് മറുപടി നൽകി. ഏകപക്ഷീയമായ തീരുമാനം എടുക്കില്ല. മൂന്ന് ചോദ്യങ്ങൾ യോജിപ്പിച്ച് കഴിഞ്ഞാൽ മറ്റൊരു ചോദ്യത്തിലേക്ക് പോകാനാവില്ലെന്നും ഉപ ചോദ്യങ്ങൾക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്യും. ഇക്കാര്യം ഇന്നലെ സഭയെ അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും അവസരമാണ് നിഷേധിക്കപ്പെടുന്നതെന്നും സ്പീക്കർ വ്യക്തമാക്കി.