ക്വാറികൾക്ക് അനുമതി: സർക്കാർ നിലപാട് എന്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ നിലവിലുള്ള നയം പുനഃപരിശോധിക്കണമെന്ന കാര്യത്തിലടക്കം സർക്കാർ നിലപാട് എന്തെന്ന് ഹൈകോടതി. മുക്കുന്നിമലയിലെ ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിൽ സർക്കാർ അപ്പീൽ നൽകുന്നുണ്ടോയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ആരാഞ്ഞു.
മേഖലയിൽ വനസംരക്ഷണ നിയമം ബാധകമല്ലെന്നും പാരിസ്ഥിതികാനുമതിയോടെ തുടരാമെന്നുമാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. മുക്കുന്നിമലയിലെ ക്വാറികളടക്കം വ്യവസായ യൂനിറ്റുകൾ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നേമം സ്വദേശി കെ.വി. രാജീവ് നൽകിയ പൊതുതാൽപര്യ ഹരജിയിൽ കോടതി സർക്കാറിനോട് വിശദീകരണവും തേടി.
മുക്കുന്നിമലയിൽ 1961ൽ റബർ കൃഷിക്കായി പതിച്ചുനൽകിയ വനഭൂമിയിൽ വ്യവസ്ഥകൾ ലംഘിച്ചാണ് ക്വാറികൾ തുടങ്ങാൻ അനുമതി നൽകിയതെന്ന് ഹരജിയിൽ പറയുന്നു. മുക്കുന്നിമലയിൽ 524.5 ഏക്കർ വനഭൂമിയിൽ 425.5 ഏക്കറാണ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന വ്യവസ്ഥയോടെ റബർ കൃഷിക്ക് പതിച്ചു നൽകിയത്.
1980ൽ നിലവിൽ വന്ന വനം സരക്ഷണ നിയമപ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ വനഭൂമി മറ്റാവശ്യങ്ങൾക്ക് നൽകരുതെന്ന വ്യവസ്ഥ സർക്കാർതന്നെ ലംഘിച്ചു. 1980നു ശേഷം ക്വാറി നടത്താൻ ഭൂമി പാട്ടത്തിന് നൽകിയെന്നും ഹരജിയിൽ പറയുന്നു. പിന്നീട് 2008ൽ മുക്കുന്നിമലയിൽ പതിച്ചു നൽകിയ ഭൂമി ക്വാറി മാഫിയ വൻതോതിൽ വാങ്ങി ക്വാറി പ്രവർത്തനം നടത്തുകയാണ്.
2014ൽ വിജിലൻസ് ത്വരിതാന്വേഷണം നടത്തി 40 അനധികൃത ക്വാറികൾക്കെതിരെ കേസെടുത്തെങ്കിലും തുടർ നടപടി ഉണ്ടായില്ല. റഡാർ സ്റ്റേഷന് സമീപം പാറ പൊട്ടിക്കുന്നതിനെതിരെ വ്യോമസേന പരാതി നൽകിയതിനെ തുടർന്ന് ക്വാറികൾ തുടങ്ങാനും അനുമതി പുതുക്കാനും അവരുടെ എൻ.ഒ.സി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നെങ്കിലും നടപ്പായിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
