പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭൂമിയിടപാട്: കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു
text_fieldsആലുവ: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് സമയം അനുവദിച്ചു. രേഖകൾ ഈ മാസം 13ന് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എടത്തലയിലെ പാട്ടഭൂമി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് നടപടി.
വ്യാഴാഴ്ച രാവിലെ 11ന് രേഖകൾ ഹാജരാക്കാനായിരുന്നു ഭൂരേഖ അസി. തഹസിൽദാർ പി.എന്‍. അനി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം 11ന് രേഖകൾ ഹാജരാക്കാൻ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന അന്നത്തെ ഭൂരേഖ തഹസില്‍ദാര്‍ പി.കെ. ബാബു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്ന് ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയാണ് എം.എൽ.എയുടെ അഭിഭാഷകൻ ചെയ്തത്. ഇതേതുടർന്ന് പരാതിക്കാരിയെയും കമ്പനി പ്രതിനിധികളെയും വ്യാഴാഴ്ച താലൂക്ക് ഓഫിസിലേക്ക് ഹിയറിങ്ങിനായി വിളിച്ചിരുന്നു. ഭൂരേഖ തഹസില്‍ദാർ പി.എൻ. അനിയുടെ നേതൃത്വത്തിൽ നടത്തിയ ഹിയറിങ്ങിൽ കമ്പനി അഭിഭാഷകൻ ചില രേഖകൾ ഹാജരാക്കി.
കോടതി വിധിപ്രകാരം നടന്ന ലേലത്തിൽ ഭൂമി ഏറ്റെടുത്തതിെൻറ അടക്കമുള്ള ചില രേഖകളാണ് ഹാജരാക്കിയത്. വസ്തുകൈമാറ്റ രേഖകൾ ആവശ്യപ്പെട്ടപ്പോൾ കൊണ്ടുവന്നിട്ടില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഇതടക്കമുള്ള രേഖകൾ ഈ മാസം 13ന് ഹാജരാക്കണമെന്ന് ഭൂരേഖ തഹസിൽദാർ ആവശ്യപ്പെടുകയായിരുന്നു. കാക്കനാട് സ്വദേശി ജോയ് മാത്യു പാട്ടത്തിന് നൽകിയ എടത്തലയിലെ 11.46 ഏക്കർ ഭൂമി പോക്കുവരവ് നടത്തി തണ്ടപ്പേരില്ലാതെ കരം അടച്ച് പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയെന്നാണ് പരാതി. ജോയ്മാറ്റ് ഹോട്ടല്‍ ആൻഡ് റിസോര്‍ട്ട്സിന് ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയിരുന്നു. ഈ സ്ഥാപനത്തിന് വായ്പ കുടിശ്ശിക വന്നതോടെ പാട്ടാവകാശം ലേലം ചെയ്തു. പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടാവകാശം ലേലത്തിൽ വാങ്ങിയിരുന്നു.
ആലുവ സബ് രജിസ്ട്രാര്‍ ഓഫിസിലടക്കം ഭൂമിയുടെ ഉടമസ്ഥെൻറ പേര് ജോയി മാത്യുവെന്നാണ്. പാട്ടകാലാവധി കഴിയുമ്പോള്‍ ഉടമക്ക് തിരികെ ലഭിക്കേണ്ട ഭൂമി പോക്കു വരവ് നടത്തി തണ്ടപ്പേരില്ലാതെ കരം സ്വീകരിച്ചതിനെതിരെ ഗ്രേസി മാത്യു ജില്ല കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഭൂമിയുടെ കരം സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.