പി.വി. അൻവർ വ്യക്തി അധിക്ഷേപം നടത്തുന്നു -പി.എ. മുഹമ്മദ് റിയാസ്
text_fieldsകോഴിക്കോട്: പി.വി. അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി എൽ.ഡി.എഫ്. പി.എ. മുഹമ്മദ് റിയാസിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നാണ് പരാതി. എൽ.ഡി.എഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷനും റിട്ടേണിങ് ഓഫിസർക്കുമാണ് പരാതി നൽകിയത്. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിണറായിസത്തിനും മരുമോനിസത്തിനും എതിരെ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ മത്സരിക്കാമെന്നും നേരത്തെ പി.വി. അൻവർ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും വികസനവും ചർച്ച ചെയ്യാതെ വ്യക്തിഹത്യ ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി.
ബേപ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ കനത്ത വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ബി.ജെ.പിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ന്യൂനപക്ഷങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശബ്ദത പാലിക്കുകയായിരുന്നു.
വയനാട് ദുരന്തത്തിലടക്കം കേരളത്തെ സഹായിക്കാതെ തകർക്കാൻ ശ്രമിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കേന്ദ്രത്തിന്‍റെ ഇത്തരം നിലപാടിനെതിരെ പ്രതികരിക്കാൻ യു.ഡി.എഫിലെ എം.പിമാർ തയാറായില്ല. 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇത്തവണ എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസ് കാഴ്ചവെച്ച പ്രകടനം ബേപ്പൂരിലെ വോട്ടർമാർ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിലും നികുതി വിഹിതത്തിന്റെ കാര്യത്തിലും കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംസ്ഥാനത്ത് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും പല സ്ഥാനാർഥികൾക്കും പേരിന് സമാനമായ അപരന്മാർ ഭീഷണി ഉയർത്തുന്നുണ്ട്. ബേപ്പൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനെതിരായാണ് ഏറ്റവും കൂടുതൽ അപരന്മാര്‍ മത്സര രംഗത്തുള്ളത്. നാല് അപരന്മാർ.
ബേപ്പൂർ മണ്ഡലത്തിൽ അൻവറിന്റെ പേരിനോട് സാമ്യമുള്ളവർ പത്രിക നൽകിയതോടെ മണ്ഡലത്തിൽ മത്സരം കടുക്കും. പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല…പിന്നല്ലേ ചാറ്റൽമഴ… എന്നാണ് അൻവർ പ്രതികരിച്ചത്. ‘നാല് അപരൻമാരെയാണ് എനിക്കെതിരെ നിർത്തിയിരിക്കുന്നത്. യുദ്ധമുഖത്ത് ഡമ്മികളെ മുന്നിൽ നിർത്തിയുള്ള ശീലം പി.വി. അൻവറിനില്ല. ഒരു വർഷമായി എന്റെ പോരാട്ടങ്ങളുടെ രീതി കേരളത്തിനറിയാം. നേരിട്ടേറ്റുമുട്ടിയാണ് ശീലം. പോരാട്ടത്തിലും ധാർമികതയും ജനാധിപത്യ മര്യാദയും നിങ്ങൾ മറക്കുന്നത് ഭയംകൊണ്ടാണ് സാർ. ഓർമ്മിപ്പിക്കട്ടെ, പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല... പിന്നല്ലേ ചാറ്റൽമഴയെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

