പുതുവൈപ്പ് എല്‍.പി.ജി സമരം: ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി; അറസ്റ്റ് VIDEO
text_fieldsകൊച്ചി: പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ പദ്ധതി പ്രദേശത്തേക്ക് നടന്ന ബഹുജനമാര്‍ച്ചിൽ പ്രതിഷേധമിരമ്പി. രാവിലെ പത്തോടെ കോച്ചമുക്ക് ജങ്ഷനിൽ നിന്ന് ടെര്‍മിനല്‍ വിരുദ്ധ സമിതി നേതൃത്വത്തില്‍ തുടങ്ങിയ മാർച്ചിൽ കുട്ടികളടക്കം ആയിരത്തോളം പേര് പങ്കെടുത്തു.
നിരോധനാജ്ഞ ലംഘിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പദ്ധതി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
പദ്ധതി ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ പുതുവൈപ്പ് പദ്ധതി അടിച്ചേല്പിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നീക്കം അനുവദിക്കില്ല. രാത്രി സമരപ്പന്തല്‍ പൊളിച്ച് നീക്കിയും റോഡ് ഉപരോധിച്ചും വൈപ്പിനിൽ പൊലീസ് രാജ് നടപ്പാക്കിയിരിക്കുകയാണെന്നും സമിതി ചെയർമാൻ എം.ബി. ജയഘോഷ്, കൺവീനർ കെ.എസ്. മുരളി എന്നിവര്‍ ആരോപിച്ചു.
2017ൽ നടന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അന്നത്തെ ഡെപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടിയത്.
രണ്ടര വർഷമായി മുടങ്ങി കിടന്നിരുന്ന പുതുവൈപ്പ് പദ്ധതിയുടെ നിർമാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതർ പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.