തെളിവില്ലാതെ ശിക്ഷിച്ചു, ശിക്ഷ റദ്ദാക്കണം - പൾസർ സുനി ഹൈകോടതിയിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി ഹൈകോടതിയിൽ അപ്പീൽ നൽകി. താൻ നിരപരാധിയാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും തെളിവുകളില്ലാതിരുന്നിട്ടും ശിക്ഷിക്കുകയായിരുന്നു എന്നും അപ്പീലിൽ പൾസർ സുനി പറയുന്നു. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ അതിൽ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് സുനിലിന്റെ വാദം.
നടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത കുറ്റത്തിനു പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ 20 വർഷം കഠിന തടവിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ വെറുതെ വിടുകയും ചെയ്തു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് സുനി കോടതിയെ സമീപിച്ചിട്ടുള്ളത്.
കൃത്യത്തിന് ഉപയോഗിച്ചെന്ന് പറയുന്ന സിം കാർഡ് മറ്റൊരാളുടെ പേരിലുള്ളതാണ്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഡി.എൻ.എ പരിശോധനക്കായി സാംപിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായി. തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലക്കെടുത്തില്ല എന്നീ കാര്യങ്ങളാണ് സുനി അപ്പീലിൽ പറയുന്നത്.
സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഇതുവരെ അപ്പീൽ നൽകിയിരിക്കുന്നത്. ആറ് പ്രതികൾക്ക് 20 വർഷം ശിക്ഷ പറഞ്ഞ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇതുവരെയും അപ്പീൽ ഫയൽ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

