നാട് ഒഴിയാതെ പി.ടി. 7; പിടികൂടാനുള്ള ദൗത്യം വ്യാഴാഴ്ച തുടങ്ങും
text_fieldsഅകത്തേത്തറ: നാടൊഴിയാതെ പി.ടി. ഏഴാമനെന്ന കാട്ടുകൊമ്പൻ. അകത്തേത്തറ പഞ്ചായത്തിലെ ജനവാസ മേഖലക്കടുത്ത് വനാതിർത്തി കടന്ന് പകലും രാത്രിയിലും വിലസുന്ന രീതി ഒരാഴ്ചയായി തുടരുകയാണ്. പി.ടി. ഏഴാമൻ ഒറ്റക്കും സംഘമായും എപ്പോഴും വരാമെന്ന അവസ്ഥയാണ് നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസ്സമായത്. കാവലിരിക്കുന്നവവരുടെ കണ്ണ് വെട്ടിച്ച് പി.ടി.ഏഴ് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയാണ്. നിലവിൽ ഏഴാനകളെ ധോണിയിലും പരിസരങ്ങളിലും നാട്ടുകാർ കണ്ടിരുന്നു.
ദൗത്യസംഘത്തിന്‍റെ ഭാഗമായ കുങ്കിയാനകളും വിദഗ്ധരും ദ്രുത പ്രതികരണ സേനയും നാട്ടുകാരും സംഘങ്ങളായി രാവും പകലും കാട്ടാനകളെ പിന്തുടർന്ന് ജനവാസ മേഖലയിൽനിന്ന് അകറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത്രയൊക്കെ സജ്ജീകരണങ്ങൾക്കിടയിലും തിങ്കളാഴ്ച്ച പുലർച്ചെ പി.ടി. ഏഴാമൻ കാടിറങ്ങിയത് വരകുളം ഭാഗത്ത് നിന്നാണ്. പയറ്റാം കുന്നിനടുത്ത് കറങ്ങിയ കാട്ടാന തിങ്കളാഴ്ച പുലർച്ചെ 4.40ന് പഴം കുളത്തെ വേലുച്ചാമിയുടെ വീട്ട് പറമ്പിലെത്തി തെങ്ങ് നശിപ്പിച്ചു.
വീട്ടുകാർ ടോർച്ച് തെളിച്ചതോടെ തൊട്ടടുത്ത പാടത്തിലൂടെയാണ് പി.ടി.ഏഴാമൻ ഓടിയത്. പാട്ടത്തിനെടുത്ത 30 സെന്‍റ് സ്ഥലത്ത് കൃഷിയിറക്കിയ പപ്പാടി രാജന്‍റെ കതിരിടാൻ പാകമായ നെൽകൃഷിയും നശിപ്പിച്ചു. പഴംപുളി ഭാമലോചനയുടെ 15 ദിവസം മുമ്പ് നട്ട ഞാറും ചവിട്ടി മെതിച്ചു. ധോണി ജനവാസ മേഖലക്കും വനഭൂമിക്കും 100 മുതൽ 500 വരെ മീറ്റർ ദൂരമാണ് ഉള്ളത്. കാട്ടിലേക്ക് വിരട്ടിയോടിക്കുന്ന ആനകൾ വീണ്ടും നാട്ടിലിറങ്ങുകയാണ്.
അതേസമയം, മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിലെ ചീഫ് വെറ്റിനറി ഓഫിസർ ഡോ.അരുൺ സക്കറിയയും സ്ക്വാഡിലെ 20 പേരും ബുധനാഴ്ച വൈകീട്ട് എത്തുമെന്ന് അസി. വനം കൺസർവേറ്റർ ബി.രഞ്ജിത്ത് മാധ്യമത്തോട് പറഞ്ഞു. പി.ടി.ഏഴിനെ പിടികൂടാനുള്ള ദൗത്യം വ്യാഴാഴ്ച തുടങ്ങും.
ഭരതൻ, വിക്രം എന്നീ കുങ്കിയാനകളും വിദഗ്ധരും ഒലവക്കോട് ദ്രുത പ്രതികരണ സേനയും കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് അകറ്റുന്ന പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.മലമ്പുഴ മേഖലയിലെ കാട്ടാനശല്യം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഹർത്താൽ ആചരിക്കും. മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂർ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.