ഒടുവിൽ വഴങ്ങി പി.എസ്.സി; നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി
text_fieldsതിരുവനന്തപുരം: വിവാദമായ പരീക്ഷ ക്രമക്കേട്, നിയമനത്തട്ടിപ്പ് വിഷയങ്ങളിൽ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട നിര്‍ണായക രേഖകള്‍ പി.എസ്.സി കൈമാറി. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്‍റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് കൈമാറിയത്.
കഴിഞ്ഞദിവസം പട്ടത്തെ പി.എസ്.സി ഓഫിസിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകിയത്. നേരത്തെ, ക്രമക്കേട് പുറത്തുവന്ന സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലെ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഉദ്യോഗാർഥിക്ക് നൽകണമെന്ന വിവരാവകാശ കമീഷൻ ഉത്തരവ് പി.എസ്.സി തള്ളിയിരുന്നു. സർക്കാർ തീരുമാനപ്രകാരം ക്രൈംബ്രാഞ്ചും പി.എസ്.സി തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസും അന്വേഷിക്കുന്ന ക്രമക്കേടിലെ വിവരങ്ങളാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് നൽകാനാകില്ലെന്ന് പി.എസ്.സി നിലപാടെടുത്തത്.
ഏഴ് ദിവസത്തിനകം മാർക്ക് വിവരങ്ങൾ നൽകണമെന്ന വിവരാവകാശ കമീഷൻ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വിവരങ്ങൾ കൈമാറിയത്. ആസൂത്രണ ബോര്‍ഡിലെ മൂന്ന് തസ്തികകളിലേക്ക് പരീക്ഷയെഴുതിയ നാലുപേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘം പി.എസ്.സിയോട് രേഖകൾ ആവശ്യപ്പെട്ടത്. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി അജീതാബീഗം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാനുമായി സംസാരിച്ച് കേസിന്‍റെ ഗൗരവവും കൈമാറേണ്ട രേഖകളുടെ വിശദാംശങ്ങളും വ്യക്തമാക്കി. പിന്നാലെയാണ് രേഖാമൂലം രേഖകൾ ആവശ്യപ്പെട്ടത്.
രഹസ്യസ്വഭാവമുള്ള രേഖകൾ സ്ഥാപനത്തിന്‍റെ പരിരക്ഷ ചൂണ്ടിക്കാട്ടി പി.എസ്.സി പുറത്തുനിന്നുള്ള ഏജൻസികള്‍ക്ക് നൽകാറില്ല. ആ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടാലും രേഖ നല്‍കുമോ എന്ന് സംശയമുയർന്നിരുന്നു. സർക്കാർ തീരുമാനപ്രകാരം ക്രൈംബ്രാഞ്ചും പി.എസ്.സി തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസും അന്വേഷിക്കുന്ന ക്രമക്കേടിലെ വിവരങ്ങളാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് നൽകാനാകില്ലെന്ന് പി.എസ്.സി നിലപാടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

