പരീക്ഷാ ക്രമക്കേട്; കൂടുതൽ പി.എസ്.സി ബോർഡ് അംഗങ്ങള്‍ക്ക് എസ്.ഐ.ടി ഇന്ന് നോട്ടീസ് നല്‍കും
text_fieldsതിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി കൂടുതല്‍ പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്.ഐ.ടി ഇന്ന് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനാണ് ആവശ്യപ്പെടുക.
എന്നാൽ, ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പി.എസ്.സി അംഗങ്ങളുടെ തീരുമാനം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്താനുള്ള നീക്കത്തിൽ പി.എസ്.സി അംഗങ്ങൾ കടുത്ത അതൃപ്തിയിലാണ്. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പി.എസ്.സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം, ബോര്‍ഡ് അംഗങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. പി.എസ്.സിയിലെ ബോര്‍ഡ് അംഗങ്ങളില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. നിയമനക്രമക്കേട് പരാതിയില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്.ഐ.ടിയുടെ സംശയം. റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സെപ്റ്റംബർ 15 മുതൽ പി.എസ്.സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ്.പി സഖറിയയയാണ് നോട്ടീസ് നൽകിയത്.
അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പി.എസ്.സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കാണ് വീഴച സംഭവിച്ചത്. സതീഷ് സർവീസിൽ നിന്നും ഒന്നര വർഷം മുമ്പ് വിരമിച്ചു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ഡി.ജി.പി സർക്കാരിന് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

