എല്ലാത്തിനും പ്രതിഷേധിക്കുന്നത് ഭാരത സംസ്കാരമല്ല, സിന്ദാബാദ് വിളികളല്ല, ചർച്ചകളും സംവാദങ്ങളുമാണ് വേണ്ടത് -ഗവര്‍ണര്‍
text_fieldsഎറണാകുളം: എല്ലാത്തിനും പ്രതിഷേധിക്കുന്നത് ഭാരത സംസ്കാരമല്ലെന്നും സിന്ദാബാദ്, മൂർദാബാദ് വിളികളല്ല വേണ്ടതെന്നും ചർച്ചകളും സംവാദങ്ങളുമാണ് വേണ്ടതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേകർ. കാലടി സര്‍വകലാശാലയിലെ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെ പരിപാടിക്ക് എത്തിയത്.
ഉദ്ഘാടന പ്രസംഗത്തിൽ എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. എല്ലാറ്റിനും പ്രതിഷേധിക്കുന്നത് ഭാരത സംസ്കാരമല്ല. സിന്ദാബാദ്, മുര്‍ദാബാദ് വിളികളല്ല വേണ്ടതെന്നും ചര്‍ച്ചകളും സംവാദങ്ങളുമാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ശങ്കരാചാര്യര്‍ ഈ ആശയമാണ് പ്രചരിപ്പിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആശയമായിരുന്നു ആദിശങ്കരന്‍റേതെന്നും നമ്മളും അത് പിന്തുടരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അദ്വൈതം എന്നാൽ ലോകത്തിനുള്ള സന്ദേശമാണ്. ആദി ശങ്കരന്‍റെ ജന്മദിനം മറ്റു സ്ഥലങ്ങളിൽ വലിയ ആഘോഷമാണ്. എന്തുകൊണ്ട് ഇവിടെ നടക്കുന്നില്ല? സംസ്ഥാന പരിപാടി ആക്കേണ്ടതാണ്. ദൗര്‍ഭാഗ്യവശാൽ അങ്ങനെയായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശങ്കരാചാര്യരുടെ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഗവര്‍ണര്‍ വേദിയിലേക്ക് എത്തിയത്. പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ഗേറ്റിൽ വെച്ച് തടയുകയായിരുന്നു. ഗവര്‍ണര്‍ എത്തിയപ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങിയപ്പോഴും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഗവര്‍ണര്‍ തിരിച്ചുപോകുമ്പോള്‍ പിന്തുണയുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ നിന്നായിരുന്നു മുദ്രാവാക്യം വിളിച്ചത്. സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നെങ്കിലും വൈകാതെ ഇരുവിഭാഗവും പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലർ വിവാദമായതിനെതുടര്‍ന്ന് കാലടി സർവകലാശാല പിന്‍വലിച്ചിരുന്നു. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഗവർണർ എത്തുന്ന പരിപാടിക്ക് നിർദേശങ്ങളോടെയായിരുന്നു സർക്കുലർ പുറത്തിറക്കിയത്. പിന്നാലെ വിവാദമാവുകയും ചെയ്തു. പരിപാടിക്ക് ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ സൈലന്റാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കൈയടിക്കണം, ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പോകരുത് തുടങ്ങി നിർദേശങ്ങളായിരുന്നു സർക്കുലറിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

