ഡൽഹിയിലെ പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ഡൽഹിയിലെ വിദ്യാർഥി വേട്ടയിലും പ്രതിഷ േധിച്ച് സംസ്ഥാനവ്യാപകമായി ഇന്നലെ സമര കൊടുങ്കാറ്റ് വീശി. യുവജന-വിദ്യർഥി സംഘടനകളുടെ നേതൃത്വത്തിൽ തെരുവിലും കോളജ് കാമ്പസുകളിലും വൻ പ്രതിേഷധമാണ് തിങ്കളാഴ്ച അരങ്ങേറിയത്.
എറണാകുളത്ത്
എറണാകുളം സൗത്ത് റെയിൽവേ സ്േറ്റഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഞായറാഴ്ച അർധരാത്രി ട്രെയിൻ തടഞ്ഞു.ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിസർവ് ബാങ്കിലേക്ക് മാർച്ച് നടത്തി. തിങ്കളാഴ്ച രാവിലെ കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിക്കെതിരെയും പ്രതിഷേധമുണ്ടായി. കുസാറ്റ് കാമ്പസിലും പുറത്തുമായിരുന്നു പ്രതിഷേധം.
യു.ഡി.എഫ് യുവജന വിഭാഗം ഗവർണർ പ്രവേശിക്കുന്ന കവാടം ഉപരോധിച്ചു. കാമ്പസിനകത്ത് വിദ്യാർഥി സംഘടനകൾ സംയുക്തമായി ഉപരോധം നടത്തി. മണിപ്പൂർ ഗവർണർ നജ്മ ഹിബതുല്ലക്ക് നേരെ ആലുവയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടികാട്ടി. മഹാരാജാസ് കോളജിൽ എല്ലാ വിദ്യാർഥി സംഘടനകളും ചേർന്ന് സംയുക്ത പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മലപ്പുറത്ത്
മലപ്പുറം ജില്ലയിൽ കോളജ് വിദ്യാർഥികൾ തിങ്കളാഴ്ചയും തെരുവിലിറങ്ങി. എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ് എന്നിവരുടെ റാലികൾ ജില്ല ആസ്ഥാനത്ത് അരങ്ങേറി. മലപ്പുറത്തും മമ്പാടും കോളജ് വിദ്യാർഥികൾ ലോങ്മാർച്ചുകൾ സംഘടിപ്പിച്ചു. വിവിധ കോളജുകളിലെ വിദ്യാർഥികൾ പ്രകടനമായി എത്തിയതോടെ മലപ്പുറം നഗരം വീർപ്പുമുട്ടി. ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും കുറ്റിപ്പുറത്ത് ട്രെയിൻ തടഞ്ഞു.
മമ്പാട് എം.ഇ.എസ് കോളജ് വിദ്യാർഥികൾ എട്ടു കിലോമീറ്റർ നടന്ന് നിലമ്പൂർ ബസ് സ്റ്റാൻഡിൽ കുത്തിയിരിപ്പ് സമരം നടത്തി. വെളിയങ്കോട് ഉമർഖാദിയുടെ മണ്ണിൽനിന്ന് തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ ലോങ് മാർച്ച് നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാരും പ്രതിഷേധത്തിൽ പങ്കുചേർന്നു. പെരിന്തൽമണ്ണ, വളാഞ്ചേരി, മഞ്ചേരി തുടങ്ങി മിക്ക നഗരങ്ങളിലും വിദ്യാർഥി മാർച്ചുകൾ നടന്നു.
കോഴിക്കോട്
കോഴിക്കോട് കോർപറേഷൻ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന സത്യഗ്രഹം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗിെൻറ ഡേ നൈറ്റ് മാർച്ചിെൻറ സമാപനം ബീച്ചിൽ നടന്നു. വൻ ജനക്കൂട്ടമാണ് സമാപനത്തിന് എത്തിയത്. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധപ്പകൽ സംഘടിപ്പിച്ചു. എസ്.ഐ.ഒ നേതൃത്വത്തിൽ മാനാഞ്ചിറ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് ഷർട്ടൂരി പ്രകടനം നടത്തി. എസ്.എഫ്.ഐ ലോങ് മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. എം.എസ്.എം, എസ്.കെ.എസ്.എസ്.എഫ് എന്നിവരുടെ നേതൃത്വത്തിലും ജില്ലയിൽ പ്രതിഷേധ പരിപാടികൾ നടത്തി.
കണ്ണൂരിൽ
കണ്ണൂരിലും രാത്രിയിൽതന്നെ യുവജന സംഘടനകൾ തെരുവിലിറങ്ങി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാൽടെക്സിൽ ദേശീയപാത ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി തടഞ്ഞു. സോളിഡാരിറ്റി റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. തിങ്കളാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരി, ഇരിട്ടി, മട്ടന്നൂർ, പഴയങ്ങാടി, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
കാസർകോട്
കാസർകോട് ജില്ലയിൽ എം.എസ്.എഫ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി, എസ്.ഐ.ഒ. എസ്.ഡി.പി.ഐ, വെൽെഫയർപാർട്ടി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഉപരോധിച്ചു. തുടർന്ന് റോഡ് ഉപരോധവും നടത്തി. എം.എസ്.എഫ് പ്രവർത്തകർ രാത്രിയിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കോട്ടയത്ത്
കോട്ടയത്ത് എം.ജി സർവകലാശാല കാമ്പസിൽ അധ്യാപക സംഘടനകളും വിദ്യാർഥി യൂനിയനുകളും ജീവനക്കാരുടെ സംഘടനകളും തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി മഹല്ല് ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ ആയിരങ്ങൾ അണിനിരന്നു. പൊൻകുന്നത്തും മുണ്ടക്കയത്തും പ്രതിഷേധ സമരങ്ങൾ അരങ്ങേറി. പൊലീസ് അതിക്രമത്തിനെതിരെ കോട്ടയത്ത് ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും സംയുക്തമായി പ്രതിേഷധിച്ചു.
ആലപ്പുഴയിൽ
ആലപ്പുഴ സക്കരിയ ബസാറിലെ ലജ്നത്തുൽ മുഹമ്മദിയ്യ സ്കൂളിലെ വിദ്യാർഥികൾ പ്രതീകാത്മകമായി തയാറാക്കിയ സി.എ.ബിയുടെയും എൻ.ആർ.സിയുടെയും കോലങ്ങൾ പ്രകടത്തിനുശേഷം സ്കൂൾ വളപ്പിലിട്ട് ചവിട്ടിമെതിച്ചു. കായംകുളം എം.എസ്.എം കോളജ് വിദ്യാർഥികൾ നഗരത്തിൽ പ്രകടനം നടത്തി. സി.പി.ഐ മുല്ലക്കലിൽ പ്രതിഷേധ ശൃംഖല തീർത്തു. വൈകീട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ വലിയകുളത്തുനിന്ന് ആരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത പ്രകടനം കല്ലുപാലത്തിന് സമീപം സമാപിച്ചു.
തൃശൂരിൽ
തൃശൂരിൽ ഞായറാഴ്ച അർധരാത്രി ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എസ്.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിലും റെയിൽവേ സ്റ്റേഷനിലേക്കും പ്രകടനം നടത്തി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധം പുലർച്ച രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. കേരളവർമ കോളജിൽ എ.ബി.വി.പിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന പൗരത്വ ബിൽ ബോധവത്കരണ പരിപാടി എസ്.എഫ്.ഐയുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല.
പാലക്കാട്ട്
പാലക്കാട് ജില്ലയിൽ ഞായറാഴ്ച അർധരാത്രി മുതൽ തുടങ്ങിയ പ്രതിഷേധങ്ങൾ കലാലയങ്ങളിലേക്ക് കൂടി പടർന്നതോടെ വിദ്യാർഥികളടക്കമുള്ളവർ തെരുവിലിറങ്ങി. എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ പ്രതിഷേധപ്രകടനം നടന്നു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഇടുക്കിയിൽ
ഇടുക്കിയിലും വിദ്യാർഥി സംഘടനകൾ തെരുവിലിറങ്ങി. തൊടുപുഴ അൽ-അസ്ഹർ കോളജിൽ വിദ്യാർഥികൾ ലോങ് മാർച്ച് നടത്തി. കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ ഗാന്ധിസ്ക്വയറിൽ ‘സമരരാവ്’ ആരംഭിച്ചു. സി.പി.എം ഏരിയകമ്മിറ്റി നേതൃത്വത്തിൽ പോസ്റ്റോഫിസുകളിലേക്ക് മാർച്ച് നടത്തി.
വയനാട്ടിൽ
വയനാട്ടിൽ യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികൾക്ക് പുറമെ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, കെ.ഡി.പി, പോരാട്ടം, ആദിവാസി വനിത പ്രസ്ഥാനം, സോളിഡാരിറ്റി, ഫ്രറ്റേണിറ്റി മൂവ്മെൻറ്, ഇന്ത്യൻ ദലിത് ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ രംഗത്തുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 19ന് രാവിലെ 10 മണിക്ക് കൽപറ്റയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകർ ട്രെയിൻ തടഞ്ഞു. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പ്രതിഷേധം. സമരം കാരണം കന്യാകുമാരി എക്സ്പ്രസ് അര മണിക്കൂറോളം വൈകി.
ഫ്രറ്റേണിറ്റി പ്രവർത്തകർ ദൂരദർശൻ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു
കോഴിക്കോട്: ജാമിഅ മില്ലിയ വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസിെൻറ നരനായാട്ടിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദൂരദർശൻ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. രാത്രി ഒമ്പതരയോടെ മാവൂർ റോഡിൽനിന്ന് പന്തം െകാളുത്തി പ്രകടനവുമായാണ് പ്രവർത്തകർ ദൂരദർശൻ ഓഫിസിനു മുന്നിലെത്തിയത്.
പ്രതിഷേധപ്രകടനം ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി.സി.സജിർ, ജില്ല സെക്രട്ടറി മുസ്ലിഹ് പെരിങ്ങളം എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
കോഴിക്കോട്ടും പാലക്കാട്ടും തലശ്ശേരിയിലും എറണാകുളത്തും ട്രെയിൻ തടഞ്ഞു
കോഴിക്കോട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മലബാർ എക്സ്പ്രസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ ജില്ല സെക്രട്ടറി വസീഫ് ഉദ്ഘാടനം ചെയ്തു. പാലക്കാട്ടും തലശ്ശേരിയിലും എറണാകുളത്തും പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് കാമ്പസ് ഫ്രണ്ട് നേതൃത്വത്തിൽ മാർച്ച് നടത്തി. കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച രാത്രി എം.എസ്.എഫ് പ്രവർത്തകർ മാർച്ച് നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികൾ രാത്രി പ്രതിഷേധ പ്രകടനം നടത്തി. വിവിധ യുവജന-വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ജില്ല തലങ്ങളിൽ രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ആവേശം അലയടിച്ച് ജനകീയ പ്രതിരോധം
തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സത്യഗ്രഹത്തിൽ ജനകീയ പ്രതിരോധം അലയടിച്ചുയർന്നു. ഭേദഗതിയെയും പൗരത്വ രജിസ്റ്ററും എന്തു വിലകൊടുത്തും ചെറുക്കാൻ യു.ഡി.എഫും എല്.ഡി.എഫും സംയുക്തമായി സംഘടിപ്പിച്ച ‘ജനാധിപത്യ പ്രതിരോധ’ സമ്മേളനം ആഹ്വാനം ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ വിവിധ സംഘടനകൾ സമ്മേളനസ്ഥലത്തേക്ക് ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തി.
നരേന്ദ്ര മോദി രണ്ടാം പ്രവശ്യം പ്രധാനമന്ത്രിയായി പാര്ലമെൻറിലെത്തിയപ്പോള് മുട്ടുകുത്തി ഭരണഘടനയുടെ താളുകളില് ചുംബിച്ചത് രാജ്യം വളരെ കൗതുകത്തോടെയും പ്രതീക്ഷയോടെയുമാണ് നോക്കിക്കണ്ടതെന്നും എന്നാല്, ഭരണഘടനക്കുള്ള അന്ത്യചുംബനമായിരുന്നു അതെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവ് എം.കെ. മുനീര് പറഞ്ഞു. നിയമഭേദഗതിക്കെതിരെ അക്രമരഹിത സമരം മാത്രമേ ചെയ്യാവൂയെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
മതമുള്ളവർക്കും മതമില്ലാത്തവർക്കും പുലരാനുള്ള പുണ്യഭൂമിയാണ് ഇന്ത്യയെന്ന് ഗബ്രിയേല് മാര് ഗ്രിഗോറിയസും രാജ്യത്തിെൻറ ജീവൻ വീണ്ടെടുക്കാനുള്ള സമരമാണ് നടക്കുന്നതെന്ന് സ്വാമി സന്ദീപാനന്ദഗിരിയും പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുറിവരച്ചാലും കുരിശുവരച്ചാലും എന്ന പാട്ടുപാടി ഐക്യദാർഢ്യം അറിയിച്ചു. തുടർന്ന്, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സഹോദരൻ കവിത ചൊല്ലി.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, എം.എൽ.എമാരായ സി.കെ. നാണു, പി.ജെ. ജോസഫ്, പി.സി. ജോർജ്, അനൂപ് ജേക്കബ്, കെ.സി. ജോസഫ്, സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഫാ.യൂജിൻ എച്ച്. പെരേര, ഫസൽ ഗഫൂർ കെ.പി.എ.സി ലളിത തുടങ്ങിയവര് സംസാരിച്ചു. മന്ത്രി എ.കെ. ബാലന് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.