‘‘ക്ലാസ് കഴിഞ്ഞുപോകുമ്പോൾ കെട്ടിപ്പിടിച്ച് ‘ഇതെന്റെ ലാസ്റ്റ് ആണ്’ എന്നവൻ പറഞ്ഞു...’’ -ജീവനൊടുക്കിയ അർജുന്‍റെ സഹപാഠി
text_fieldsപാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി സ്കൂൾ മാനേജ്മെന്‍റ്. വിദ്യാർഥിയുടെ മരണത്തിൽ ആരോപണവിധേയയായ ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്പെൻഡ് ചെയ്തു. ഇരുവരെയും അന്വേഷണ വിധേയമായി പത്ത് ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സർക്കാർ വകുപ്പുതല നിർദേശങ്ങൾക്ക് അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്മെന്‍റ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് പല്ലഞ്ചാത്തനൂർ പൊള്ളപ്പാടം ചരലംപറമ്പ് വീട്ടിൽ ജയകൃഷ്ണൻ-മഞ്ജു ദമ്പതികളുടെ മകൻ അർജുനെ (14) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കുഴൽമന്ദം പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അര്‍ജുന്റെ മരണത്തിലേക്കു നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അര്‍ജുന്‍ ഉള്‍പ്പെടെ നാലു വിദ്യാർഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ചുവിടുകയുമായിരുന്നു. അർജുന്റെ വീട്ടിൽ സംഭവമറിയിച്ച അധ്യാപിക അന്ന് അവധിയിലായിരുന്നു. ഇവർ ചൊവ്വാഴ്ച സ്കൂളിലെത്തിയപ്പോൾ അർജുനെ ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചതായി അർജുന്റെ കൂട്ടുകാർ പറഞ്ഞു. സൈബർ പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഒരു വർഷം ജയിൽശിക്ഷയും 25,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു.
‘‘ക്ലാസ് കഴിഞ്ഞുപോകുമ്പോൾ കെട്ടിപ്പിടിച്ച് ‘ഇതെന്റെ ലാസ്റ്റ് ആണ്’ എന്ന് അവൻ പറഞ്ഞു’’ - സഹപാഠി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിന്നീട് വീട്ടിലെത്തിയ വിദ്യാർഥി യൂനിഫോം പോലും മാറ്റാതെ തൂങ്ങിമരിക്കുകയായിരുന്നു.
അർജുനെ മർദിച്ചത് അവന്റെ മാമനാണെന്ന് പറയാൻ വ്യാഴാഴ്ച രാവിലെ ആശ ടീച്ചർ തന്നെ നിർബന്ധിച്ചതായി മറ്റൊരു വിദ്യാർഥിയും വെളിപ്പെടുത്തി. അതേസമയം, ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ. ആരോപണവിധേയയായ അധ്യാപിക സാധാരണ രീതിയിൽ മാത്രമാണ് സംസാരിച്ചത്. ഇൻസ്റ്റഗ്രാമിൽ ചാറ്റിങ് കണ്ടതിനു പിന്നാലെ എല്ലാ കുട്ടികൾക്കും ബോധവത്കരണം നടത്താനാണ് ടീച്ചർ ശ്രമിച്ചത്. സൈബർ സെൽ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് പ്രധാനാധ്യാപിക ലിസി പറഞ്ഞു. ഇതിനു പുറമെ കുട്ടിക്ക് വീട്ടിലും ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്നും പ്രധാനാധ്യാപിക കൂട്ടിച്ചേർത്തു. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിക്കുന്നു. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടന്നുവരുകയാണെന്ന് കുഴൽമന്ദം പൊലീസ് പറഞ്ഞു.
വിദ്യാർഥിയുടെ മരണത്തോടെ ഇന്ന് സ്കൂളിൽ വിദ്യാർഥികളുടെയും നാട്ടുകാരുടെയും കനത്ത പ്രതിഷേധം അരങ്ങേറി. ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങി. അധ്യാപികക്കെതിരെ കടുത്ത നടപടി വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. സ്കൂളിലേക്ക് പ്രതിഷേധവുമായെത്തിയ വിവിധ വിദ്യാർഥി സംഘടനകൾ പ്രധാനാധ്യാപികയെ ഉപരോധിച്ചു. തുടർന്നാണ് ഇപ്പോൾ മാനേജ്മെന്‍റിന്‍റെ സസ്പെൻഷൻ നടപടിയുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച വരെ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്.
ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം അർജുന്റെ മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് തേങ്കുറുശ്ശി വാതകശ്മശാനത്തിൽ സംസ്കരിച്ചു. പിതാവ് ജയകൃഷ്ണൻ ദുബൈയിൽനിന്ന് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

