Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാറില്‍ ലഹളക്ക്...

മലബാറില്‍ ലഹളക്ക് തുല്യം; ബാങ്ക് ശാഖകള്‍ പൂട്ടിച്ചു

text_fields
bookmark_border
മലബാറില്‍ ലഹളക്ക് തുല്യം; ബാങ്ക് ശാഖകള്‍ പൂട്ടിച്ചു
cancel

തൃശൂര്‍: ശമ്പളത്തലേന്നുതന്നെ മലബാറില്‍ നോട്ട് ക്ഷാമം രൂക്ഷമായി. ബുധനാഴ്ച രോഷാകുലരായ ഇടപാടുകാര്‍ പലയിടത്തും ബാങ്ക് ശാഖകള്‍ പൂട്ടിച്ചു. ബാങ്ക് ജീവനക്കാര്‍ക്കുനേരെ കൈയേറ്റശ്രമവും ഉണ്ടായി. വിതരണം ചെയ്യാന്‍ പണമില്ളെന്നും ക്രമസമാധാന പ്രശ്നത്തിനുപോലും സാധ്യതയുള്ള സാഹചര്യത്തില്‍ സ്ഥിതി നിയന്ത്രിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കനറാ ബാങ്ക് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ സി. രവീന്ദ്രനാഥന്‍ കോഴിക്കോട് കലക്ടര്‍ക്കും എസ്.പിക്കും ബുധനാഴ്ച കത്ത് കൊടുത്തു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്‍െറ സൂചനയാണിത്.  ഇന്നുമുതല്‍ ശമ്പളവും പെന്‍ഷനും പിന്‍വലിക്കാന്‍ ജനം എത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകും.

തൃശൂര്‍ മുതല്‍ വടക്കോട്ട് നോട്ട് ക്ഷാമം രൂക്ഷമാണ്. ബാങ്കുകാര്‍ പണത്തിനുവേണ്ടി തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനു മുന്നില്‍ വാഹനവുമായി കാത്തുകിടക്കുകയാണ്. 200ലധികം കറന്‍സി ചെസ്റ്റ് ശാഖകളുള്ള കേരളത്തിലേക്ക് ഇതുവരെ റിസര്‍വ് ബാങ്ക് അനുവദിച്ചത് 150 കോടി രൂപയാണെന്ന് തിരുവനന്തപുരത്തെ ആര്‍.ബി.ഐയുടെ വക്താവ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ എസ്.ബി.ഐക്കുമാത്രം കണ്ണൂര്‍, മാഹി, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ കറന്‍സി ചെസ്റ്റുണ്ട്. എസ്.ബി.ടി ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെ ചെസ്റ്റുകള്‍ പുറമെ. സംസ്ഥാനത്തെ കറന്‍സി ചെസ്റ്റില്‍ പകുതിയോളം തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ്. ഇതിലൊന്നിലും ആവശ്യത്തിന് പണമില്ല. എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും മലബാറിലെ ശാഖകളിലും എ.ടി.എമ്മുകളിലും ഇതുവരെ 500 രൂപയുടെ നോട്ട് പേരിനുപോലും എത്തിയിട്ടില്ല.

പണമില്ളെന്നറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ ബാങ്ക് ശാഖകള്‍ നിര്‍ബന്ധമായി പൂട്ടിക്കുകയാണ്. ചൊവ്വാഴ്ച കോഴിക്കോട്ട് കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ വിലങ്ങാട് ശാഖയും സിന്‍ഡിക്കേറ്റ് ബാങ്കിന്‍െറ പേരാമ്പ്ര ശാഖയുമാണ് പൂട്ടിച്ചതെങ്കില്‍ ബുധനാഴ്ച ഈ പ്രവണത മലപ്പുറം, കണ്ണൂര്‍ ജില്ലകളിലേക്കും വ്യാപിച്ചു. കോഴിക്കോട്ട് കനറാ ബാങ്കിന്‍െറ തൊട്ടില്‍പാലം, തൂണേരി, പയ്യോളി,കൊയിലാണ്ടി ശാഖകള്‍ ബുധനാഴ്ച പണമില്ലാതെ അടച്ചു. തൊട്ടില്‍പാലം ശാഖാ മാനേജറെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു. തൂണേരി, വാണിമേല്‍ എന്നിവിടങ്ങളിലെ  ഗ്രാമീണ്‍ ബാങ്ക്, ഉള്ള്യേരി എസ്.ബി.ടി എന്നിവയുടെ ശാഖകളും പ്രതിഷേധക്കാര്‍ എത്തി പൂട്ടിച്ചു.മലപ്പുറം ജില്ലയില്‍ കനറാ ബാങ്കിന്‍െറതന്നെ തിരൂരങ്ങാടി, താനൂര്‍, വൈലത്തൂര്‍, രാമപുരം, തിരൂര്‍ ശാഖകള്‍ അടക്കേണ്ടിവന്നു. കണ്ണൂര്‍ പയ്യങ്ങാടിയിലെ ശാഖയാണ് പൂട്ടിയിട്ടത്.

പൊട്ടാന്‍ പോകുന്ന ചിട്ടിക്കമ്പനിക്കുമുന്നില്‍ തടിച്ചുകൂടുന്നതുപോലെയാണ് ബാങ്കുകള്‍ക്കുമുന്നിലേക്ക് ഇടപാടുകാരുടെ പ്രവാഹം. പലരും നിക്ഷേപം പിന്‍വലിക്കുന്നതിലുപരി അത് സുരക്ഷിതമാണെന്നും ആവശ്യപ്പെടുമ്പോള്‍ കിട്ടുമെന്നും ഉറപ്പില്ലാത്ത അവസ്ഥയിലാണ് ബാങ്കിലേക്ക് എത്തുന്നത്. ഇത് കനറാ ബാങ്ക് ശാഖകളെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. സാധാരണ ശാഖകളില്‍ നാല് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഒരു ദിവസം കിട്ടുന്നത്. ഇത് ബാങ്ക് തുറന്ന് രണ്ട് മണിക്കൂറിനകം തീരും. കേരള ഗ്രാമീണ ബാങ്കും വിഷമവൃത്തത്തിലാണ്. പണലഭ്യത കുറഞ്ഞത് സാധാരണ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും ബുധനാഴ്ച പണം തീരെ ലഭ്യമായില്ളെന്നും കനറാ ബാങ്ക് കോഴിക്കോട് എ.ജി.എം കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currencu demonetization
News Summary - protest against canara bank in calicut
Next Story