സർക്കാർ ഇടപാടുകൾ ആധാർ അധിഷ്ഠിത പേമെന്റിലാക്കാൻ നിർദേശം
text_fieldsപാലക്കാട്: ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ സർക്കാർ സാമ്പത്തിക ഇടപാടുകളും ആധാർ അധിഷ്ഠിത പേമെന്റിലാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് വിവിധ വകുപ്പുകൾക്ക് നിർദേശം. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പിന്റെ നിർദേശം ഡെപ്യൂട്ടി സെക്രട്ടറി തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. തുടർനടപടിക്ക് ഐ.ടി, ധനകാര്യം, ട്രഷറി വകുപ്പുകളോട് നിർദേശിച്ചു.
േമയ് 27ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പൗരന്മാർക്ക് വിവിധ സേവനങ്ങൾ നൽകാനുള്ള നടപടിക്രമം ലഘൂകരിക്കുന്നത് സംബന്ധിച്ച് നടന്ന യോഗതീരുമാനത്തെത്തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് അഡീഷനൽ ചീഫ് സെക്രട്ടറി അന്നത്തെ യോഗതീരുമാനത്തിന്റെ നടപടിക്കുറിപ്പ് സഹിതം കൈമാറി വിവിധ വകുപ്പുകളോട് തുടർനടപടി ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും എൻട്രൻസ് പരീക്ഷക്കും അപേക്ഷിക്കുന്ന സമയത്ത് വിവിധ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കാനും തീരുമാനിച്ചതായി കുറിപ്പിലുണ്ട്. നിലവിലെ രീതി ഒഴിവാക്കി അർഹത നേടിയവർ മാത്രം ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതിയാകും.
ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ ലൊക്കേഷൻ മാപ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവക്ക് പകരം റവന്യൂവകുപ്പിന്റെ വെബ്സൈറ്റിൽനിന്നുള്ള സർവേ മാപ്പിന്റെ പ്രിന്റൗട്ട് മതിയാകും. കൈവശാവകാശ സർട്ടിഫിക്കറ്റിന് പകരം റവന്യൂവകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ഉടമസ്ഥാവകാശ വിവരങ്ങളും ആ വസ്തു കൈമാറ്റം ചെയ്തിട്ടില്ലെന്നും കേസുകളോ മറ്റ് തർക്കങ്ങളോ നിലവിലില്ലെന്നുമുള്ള സത്യവാങ്മൂലവും മതിയാകും.
നിർദേശം അംഗീകരിച്ച് തുടർനടപടിക്കും നിർദേശിച്ചു. സാമൂഹിക സുരക്ഷ പെൻഷനുമായി ബന്ധപ്പെട്ട് നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം പകരം എൻ.ഐ.സി നിർമിച്ച ജീവൻ പ്രമാൺ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി നടപടിക്രമം ലഘൂകരിക്കും.
അതിദരിദ്രരുടെ ലിസ്റ്റിലുൾപ്പെട്ട കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ നൽകുന്ന സബ്സിഡി, സാമ്പത്തിക സഹായം മുതലായവ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ്പോലെ അധികരേഖകൾ ഒഴിവാക്കണമെന്ന നിർദേശം എല്ലാ വകുപ്പുകൾക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.