‘വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത ഉണ്ടാക്കേണ്ടത്’; ആചാര സംരക്ഷണത്തിനായി നിലപാട് സ്വീകരിക്കണം -ജി. സുകുമാരൻ നായർ
text_fieldsആലപ്പുഴ: ശബരിമല യുവതി പ്രവേശന പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി പരിഗണിക്കവെ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. യുവതി പ്രവേശനത്തെ കുറിച്ചുള്ള എൻ.എസ്.എസ് നിലപാടിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസത്തെ തകർത്തു കൊണ്ടല്ല പുരോഗമന ചിന്ത ഉണ്ടാക്കേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആചാര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ ഇപ്പോഴാണ് വിഷയത്തിലേക്ക് കടന്നുവരുന്നത്. സർക്കാർ പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
പുതിയ ബെഞ്ചിന്‍റെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നു. കേന്ദ്ര സർക്കാറിന് നിലവിൽ ഇടപെടാൻ കഴിയും. കേന്ദ്രത്തിന്‍റെ നിലപാട് എന്തെന്ന് വ്യക്തമല്ല. സംസ്ഥാന സർക്കാർ നിലവിൽ യുവതി പ്രവേശനത്തിനായി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളിൽ ഏപ്രിൽ ഏഴ് മുതൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ മാർച്ച് 14നകം സർക്കാർ അടക്കമുള്ളവർ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വാദങ്ങൾ എഴുതി നൽകണമെന്നും കോടതി നിർദേശിച്ചു.
ഏപ്രിൽ ഏഴിന് വാദം തുടങ്ങും. ഏഴ് മുതൽ ഒമ്പത് വരെ മൂന്നു ദിവസം വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും ഏപ്രിൽ 14 മുതൽ 16 വരെ പുനഃപരിശോധനയെ എതിർക്കുന്നവരുടെയും വാദം നടക്കും. 21ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാം. ഏപ്രിൽ 22ന് വാദം കോടതി പൂർത്തിയാക്കും. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഏഴ് വർഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികൾ കോടതി പരിഗണിക്കുന്നത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

