നിലമ്പൂർ-ഷൊർണൂർ മെമു, നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ട്രെയിനുകൾക്ക് തുവ്വൂരിൽ സ്റ്റോപ്പ് അനുവദിക്കണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
text_fieldsനിലമ്പൂർ: നിലമ്പൂർ ഷൊർണൂർ മെമുവിനും നിലമ്പൂർ കോട്ടയം എക്സ്പ്രസിനും തുവ്വൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി. വാണിയമ്പലം റെയിൽവേ മേൽപ്പാലം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നിലമ്പൂർ, തുവ്വൂർ റെയിൽവേ സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂർ, തുവ്വൂർ, അങ്ങാടിപ്പുറം യാർഡുകളുടെ ശേഷിയും നിലമ്പൂർ, അങ്ങാടിപ്പുറം, വാണിയമ്പലം പ്ലാറ്റഫോമുളുടെ നീളവും വർധിപ്പിക്കണമെന്നതും ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണെന്നും പതിനാല് കോച്ചുകൾ ഉൾക്കൊള്ളാനുള്ള നീട്ടം പ്ലാറ്റ്ഫോമുകൾക്ക് ഇല്ലാത്തതിനാൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള തടസമുണ്ടെന്നും പ്രിയങ്ക ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യറാണി എക്സ്പ്രസിന് നിലവിലുള്ള പതിനാല് കോച്ച് വർധിപ്പിക്കുന്നതിന് റെയിൽവേ ബോർഡ് ചെയർമാന് മെയ് മാസം 17ന് കത്ത് നൽകിയിരുന്നുവെന്നും ഈ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നും കത്തിൽ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് പുതുതായി മൂന്ന് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നു. കുലുക്കല്ലൂര്‍, പട്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. നിലമ്പൂര്‍-കോട്ടയം സര്‍വിസിനും മൂന്നിടത്തും സ്റ്റോപ്പുണ്ടാകും. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് നിലമ്പൂർ-ഷൊർണൂർ പാതയിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഭാഗിക പരിഹാരമാണ് നടപടി. എറണാകുളം-ഷൊർണൂർ മെമു സർവിസും നിലമ്പൂരിലേക്ക് നീട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

