Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രീയനാടകത്തിന്റെ...

രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി; നിയമന നടപടികൾ ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രിയ വർഗീസ്

text_fields
bookmark_border
രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി; നിയമന നടപടികൾ ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രിയ വർഗീസ്
cancel

കോഴിക്കോട്: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന നടപടികൾ ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവർഗീസ്. ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് കഴിഞ്ഞദിവസം ഉണ്ടായതെന്ന് പ്രിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ വർഗീസിന്റെ പ്രതികരണം.

തന്റെ പേര് സർവകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതു മുതലാണ് ഈ രാഷ്ട്രീയനാടകം തുടങ്ങിയതെന്ന് പ്രിയ വർഗീസ് പറയുന്നു. കോൺഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക്‌ പരാതി കൊടുക്കുന്നു. കോൺഗ്രസ്സുകാരും കെ. എസ്.യുക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു.

ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് അഭിമുഖ പരീക്ഷക്ക്‌ ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ താൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങളെന്നും പ്രിയവർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രിയവർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ​പൂർണ്ണ രൂപം

ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത്. എന്റെ പേര് സർവ്വകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതു മുതൽ തുടങ്ങുന്നു ഈ രാഷ്ട്രീയനാടകം. കോൺഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക്‌ പരാതി കൊടുക്കുന്നു. കോൺഗ്രസ്സുകാരും കെ. എസ്. യു ക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷക്ക്‌ ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ. അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു.

2018 ലെ യുജിസി നോട്ടിഫിക്കേഷനിൽ ഇതിനെപറ്റി പരാമർശിച്ചിരിക്കുന്നത് ഇങ്ങിനെ ആണ് :(പേജ് നമ്പർ 5, സെക്ഷൻ 3.9)"The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion."

ഈ പരാമർശത്തിലെ ആദ്യഭാഗം മാത്രം ചാനലിൽ വന്നിരുന്നു വായിക്കുകയും തൊട്ടടുത്ത വാചകം മനപ്പൂർവം വായിക്കാതിരിക്കുകയും ചെയ്യുന്നവരുടെ താല്പര്യം വ്യക്തമാണ്.രണ്ടാം വാചകത്തിൽ പരാമർശിക്കുന്നതു പോലെ സജീവ സേവനത്തിൽ ഇരുന്നുകൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പി. എച്. ഡി ഗവേഷണം എഫ്. ഡി. പി മാത്രമാണ്. റെഗുലേഷനിൽ തുടർന്ന് പരാമർശിക്കുന്ന, ഒരു സമയം,സ്ഥാപനത്തിലെ 20%അധ്യാപക ജീവനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്. ഡി. പി. തന്നെ. ഈ കാര്യങ്ങൾ ഭാഷാ പരിജ്ഞാനമുള്ള ആർക്കും വായിച്ചാൽ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവ്വകലാശാലയിൽ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോൾ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.

ഇതോടൊപ്പമുള്ളത് കണ്ണൂർ സർവ്വകാലാശാല ഇന്റർവ്യൂ നടത്തുന്ന ദിവസം ഏഷ്യാനെറ്റ്‌ കൊടുത്ത വാർത്തയുടെ സ്ക്രീൻ ഷോട്ട്.തലക്കെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി നിയമനം! തുടർന്നുള്ള ദിവസങ്ങളിൽ 27വർഷം അധ്യാപന പരിചയമുള്ള അധ്യാപകൻ തഴയപ്പെട്ടു എന്ന വാർത്തയും വന്നു.27വർഷം സർവീസ് ഉള്ള അധ്യാപകൻ എന്ത് കൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസർ ആയില്ല എന്ന് ആരും ചോദിച്ചില്ല. കഴിഞ്ഞ ദിവസമായപ്പോഴേക്ക് സർവീസ് 11/13ഒക്കെയായി ചുരുങ്ങി. അപ്പോഴും "ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലിൽ ഇരുന്നു പറഞ്ഞ അധ്യാപകനോട് ഏത് വർഷം മുതൽക്കാണ് യു. ജി. സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌ തുടങ്ങിയത് എന്ന് ചോദിക്കാതിരിക്കാൻ 2002ൽ NET പാസ്സായ എനിക്ക് സാധിക്കില്ലല്ലോ. ചോദിച്ചിട്ട് വിശേഷിച്ചു കാര്യമൊന്നുമില്ലെങ്കിലും ചോദ്യങ്ങൾ അവസാനിച്ചുപോകരുതല്ലോ.

ചിലരൊക്കെ പറഞ്ഞു fb പോസ്റ്റ് ഇടുമ്പോൾ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്തിട്ട് ഇടണം എന്ന്. സുഹൃത്തുക്കളെ എനിക്ക് ഇതൊരു മാധ്യമ പഠനമാണ് മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്സ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priya Varghese
News Summary - Priya Varghese reacted after the governor froze the appointment process
Next Story